ഭിന്നശേഷിക്കാര്‍ക്കുള്ള കെവൈസി പ്രക്രിയയില്‍ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരു മൗലികാവകാശമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിഷയങ്ങളില്‍ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. യഥാര്‍ത്ഥ സമത്വം എന്നത് ഡിജിറ്റല്‍ പരിവര്‍ത്തനം ഉള്‍ക്കൊള്ളുന്നതും തുല്യവുമായിരിക്കണം. അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാക്കാനുള്ള അവകാശം , ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെ സ്വാഭാവിക ഘടകമായി മാറുന്നുവെന്ന് കോടതി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഭിന്നശേഷിക്കാര്‍ക്കുള്ള കെവൈസി

ഭിന്നശേഷിക്കാര്‍ക്കുള്ള കെവൈസി പ്രക്രിയയില്‍ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി. ഇതിന്‍റെ ഭാഗമായി കോടതി 20 നിര്‍ദ്ദേശങ്ങള്‍ നല്‍കി്. ആസിഡ് ആക്രമണവും അന്ധതയും അനുഭവിക്കുന്ന ഹര്‍ജിക്കാര്‍ക്ക് മുഖവൈകല്യം കാരണം കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആക്സസിബിലിറ്റി കോഡ് ഉപയോഗിച്ച് പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വെബ്സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍, മറ്റ് ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ വൈകല്യമുള്ളവര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാക്കാന്‍ ഉപയോഗിക്കുന്ന രീതികളെയും സാങ്കേതിക വിദ്യകളെയും ആണ് ആക്സസിബിലിറ്റി കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാഴ്ച, ശ്രവണ, അല്ലെങ്കില്‍ വൈജ്ഞാനിക പരിമിതികള്‍ പോലുള്ള വിവിധ വൈകല്യങ്ങളുള്ള വ്യക്തികള്‍ക്ക് ഡിജിറ്റല്‍ ഉറവിടങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും സംവദിക്കാനും കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.

അമര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് . അദ്ദേഹത്തിന് 100 ശതമാനം കാഴ്ച വൈകല്യമുണ്ട്. ഓണ്‍ലൈന്‍ കെവൈസി പൂര്‍ത്തിയാക്കുന്നതില്‍ തനിക്ക് വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു. എല്ലാ ഭിന്നശേഷി വ്യക്തികളും, പ്രത്യേകിച്ച് അന്ധതയോ കാഴ്ചക്കുറവോ ഉള്ളവര്‍ ഈ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹര്‍ജി സമര്‍പ്പിച്ചത് പ്രഗ്യ പ്രസൂണ്‍ ആണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായിരുന്നു അവര്‍.

2023 ജൂലൈയില്‍ പ്രഗ്യ പ്രസൂണ്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഐസിഐസിഐ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഡിജിറ്റല്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കണ്ണുചിമ്മിക്കൊണ്ട് തത്സമയ ഫോട്ടോ എടുക്കണമെന്ന് ബാങ്ക് നിര്‍ബന്ധിച്ചു. അത്തരം നിരവധി ഇരകള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. കൂടാതെ, ആസിഡ് ആക്രമണ ഇരകള്‍ക്കായി ഡിജിറ്റല്‍ കെവൈസി പ്രക്രിയയെക്കുറിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.