സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്ക്  ശമ്പളം ഇതുവരെ ലഭിച്ചില്ല. ആകെ പത്തു കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റി പക്കലുള്ളത്. ശമ്പളം നൽകാൻ ഇതിന്റെ പത്തിരട്ടി തുക ആവശ്യമാണ്.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് ശമ്പളം ഇതുവരെ ലഭിച്ചില്ല. ആകെ പത്തു കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ (KSRTC Management) പക്കലുള്ളത്. ശമ്പളം (Salary) നൽകാൻ ഇതിന്റെ പത്തിരട്ടി തുക ആവശ്യമാണ്.

വായ്പയെടുത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് ഇപ്പോഴത്തെ ആലോചന. ഇതിനായി 50 കോടി രൂപ കടം എടുക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ നൽകിയ ഗ്രാൻഡ് തുകയിൽ അവശേഷിക്കുന്നതാണ് ഇപ്പോൾ മാനേജ്മെന്റിന്റെ പക്കലുള്ള 10 കോടി രൂപ. പ്രതിസന്ധി മറികടക്കാൻ 50 കോടി രൂപ നൽകണമെന്ന് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നുദിവസം ഡീസൽ വില കൊടുക്കാതെ പിടിച്ചു വെച്ചാൽ ശമ്പളത്തിന് ഉള്ള പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില കുത്തനെ ഉയർത്തിയത് കോർപ്പറേഷൻ ഭീമമായ വർധനവാണ് ചെലവിൽ ഉണ്ടാക്കിയത്. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇപ്പോൾ കെഎസ്ആർടിസി നൽകുന്നത്.

സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുന്നത്.

ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ 11.10 കോടി രൂപ കെഎസ്ആർടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിൽ 50000 ൽ കൂടുതൽ ഡീസൽ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.