ഓഹരി വിപണിയിൽ  സൂചികകൾക്ക് ഇന്നും ഉയരാൻ സാധിച്ചില്ല. സെൻസ്‌കസും നിഫ്റ്റിയും ഇടിഞ്ഞു 

മുംബൈ: മൂന്നാം ദിവസവും ഉയരാനാകാതെ ഓഹരി വിപണി. സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 372 പോയിന്റ് ഇടിഞ്ഞ് 53,514ൽ എത്തി. എൻ‌എസ്‌ഇ നിഫ്റ്റി 92 പോയിന്റ് ഇടിഞ്ഞ് 15,967 ൽ വ്യാപാരം അവസാനിപ്പിച്ചു. 

എച്ച്‌യുഎൽ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് ബാങ്ക്, എൻ‌ടി‌പി‌സി, സൺ ഫാർമ, നെസ്‌ലെ എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, റിലയൻസ്, ടിസിഎസ്, എച്ച്‌സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ടെക് എം, വിപ്രോ, ടൈറ്റൻ എന്നിവ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ ഇടിഞ്ഞു. 

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.32, 0.04 ശതമാനം ഉയർന്നു. ബാങ്ക്, ധനകാര്യം, എണ്ണ, വാതകം തുടങ്ങിയ മേഖലകൾ 1 ശതമാനം താഴ്ന്നു. അതേസമയം, എഫ്എംസിജി, ഫാർമ സൂചികകൾ 1 ശതമാനം നേട്ടത്തിൽ അവസാനിച്ചു.

യുഎസിന്റെ ജൂണിലെ പണപ്പെരുപ്പം മെയ് മാസത്തിൽ രേഖപ്പെടുത്തിയ 8.6 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് മെയ് മാസത്തിൽ യുഎസിലെ പണപ്പെരുപ്പം ഉണ്ടായിരുന്നത്.