'നെയ്ത്തുകാരിൽ നിന്ന് തുണി നേരിട്ട് വാങ്ങൂ..'; വൻകിട കമ്പനികളോട് സ്മൃതി ഇറാനി
രാജ്യത്തെ സ്കൂളുകളിലും ടൂറിസം മേഖലയിലും നെയ്ത്തുൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം കിട്ടുന്ന തരത്തിൽ ഇടപെടൽ നടത്തണമെന്ന് സദ്ഗുരു കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
ദില്ലി: നെയ്ത്തുകാരിൽ നിന്ന് തുണി നേരിട്ട് വാങ്ങാൻ ശ്രമിക്കണമെന്ന് വൻകിട ടെക്സ്റ്റൈൻ ബ്രാന്റുകളായ ബിബ, അരവിന്ദ് മിൽസ് എന്നിവയോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇടനിലക്കാരെ ഒഴിവാക്കി നെയ്ത്തുകാർക്ക് മികച്ച പ്രതിഫലം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.
ഇഷ ഫൗണ്ടേഷന്റെ സ്ഥാപകൻ സദ്‌ഗുരുവുമായി നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ടെക്സ്റ്റൈൻ വനിതാ ശിശു വികസന കാര്യമന്ത്രി സ്മൃതി ഇറാനി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. കഴിഞ്ഞ വർഷം സദ്‌ഗുരു സേവ് ദി വീവ് ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. രാജ്യത്തെ പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിക്കാനായിരുന്നു ഇത്.
രാജ്യത്തെ സ്കൂളുകളിലും ടൂറിസം മേഖലയിലും നെയ്ത്തുൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം കിട്ടുന്ന തരത്തിൽ ഇടപെടൽ നടത്തണമെന്ന് സദ്ഗുരു കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സ്കൂൾ യൂണിഫോമുകൾ നെയ്ത്തുകാരിൽ നിന്ന് തന്നെ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോളിഫൈബർ ഉപയോഗിച്ച് കുട്ടികൾക്ക് വസ്ത്രം തയ്യാറാക്കുന്നത് വലിയ തെറ്റാണ്. അത് ചത്ത മീനുകളോട് ചെയ്യാം, എന്നാൽ ജീവനുള്ള കുട്ടികളോട് അത് ചെയ്യരുത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പോളിഫൈബർ ബാധിക്കുമെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.