എസ്പി ഗ്രൂപ്പ് വീണ്ടും സുപ്രീംകോടതിയിലേക്ക്, ടാറ്റയ്ക്ക് എതിരെ നിയമപോരാട്ടം തുടരാൻ മിസ്ട്രി കുടുംബം
ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരിക്ക് 1.74 ട്രില്യൺ രൂപയാണ് മിസ്ട്രി കുടുംബ മൂല്യം കണക്കാക്കുന്നത്.
ദില്ലി: ടാറ്റാ ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയെ ചോദ്യം ചെയ്ത് എസ്പി ഗ്രൂപ്പ് സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകി. എസ്പി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രിയെ ടാറ്റ സൺസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെത്തുടർന്നാണ് എസ്പി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പും തമ്മിലുളള തർക്കങ്ങൾ ആരംഭിച്ചത്. മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, മിസ്ട്രിയെ നീക്കം ചെയ്ത നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വിധിച്ചു. ടാറ്റാ സൺസിലെ ന്യൂനപക്ഷ ഓഹരി ഉടമയായ എസ്പി ഗ്രൂപ്പിന് ബോർഡ് സീറ്റ് തേടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമ യുദ്ധം ചെയ്യുന്നവർക്കിടയിൽ മറ്റ് വിഷയങ്ങളിൽ തുടർ നിയമപോരാട്ടവും ഉണ്ടായേക്കാം, ടാറ്റാ ഗ്രൂപ്പും മിസ്ട്രി കുടുംബവും ഒരുമിച്ച് ഇരുന്നു പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, വിവിധ വിഷയങ്ങളിൽ നിയമപോരാട്ടം തുടരും. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി മിസ്ട്രി കുടുംബത്തിന് സ്വന്തമാണ്. ബാക്കിയുള്ളവ ടാറ്റാ ഗ്രൂപ്പ് ഉടമസ്ഥതയിലാണ്. ഇതിന്റെ മൂല്യനിർണയം തുടങ്ങിയവയിൽ തുടർ തർക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരിക്ക് 1.74 ട്രില്യൺ രൂപയാണ് മിസ്ട്രി കുടുംബ മൂല്യം കണക്കാക്കുന്നത്. ടാറ്റാ ഗ്രൂപ്പ് 80,000 കോടി രൂപയിൽ വളരെ കുറവായാണ് ഇതിനെ കണക്കാക്കുന്നത്. യുദ്ധം ചെയ്യുന്ന കക്ഷികൾക്കിടയിലെ ഓഹരികളുടെ മൂല്യനിർണ്ണയം തീരുമാനിക്കാൻ കീറാമുട്ടിയാണ്.