2027-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 20, സ്‍മാർട്ട്ഫോൺ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. ഓൾ-ഗ്ലാസ് റാപ്പ്‌അറൗണ്ട് ഡിസൈൻ, സ്ക്രീനിന് അടിയിലുള്ള ക്യാമറ, സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ തുടങ്ങിയ വിപ്ലവകരമായ ഫീച്ചറുകൾ ഈ 20-ാം വാർഷിക പതിപ്പിൽ ഉണ്ടാകുമെന്നാണ് സൂചന.

കാലിഫോര്‍ണിയ: 2027-ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 20-ാം വാര്‍ഷിക പതിപ്പ് സ്‍മാർട്ട്ഫോൺ ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഐഫോൺ പുറത്തിറങ്ങിയതിന് 20 വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് ആപ്പിൾ ഇത്രയും വലിയ നവീകരണങ്ങളുമായി ഐഫോൺ 20 അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 2007-ൽ പുറത്തിറങ്ങിയ ആദ്യ ഐഫോൺ ആഗോളതലത്തിൽ മൊബൈൽ വ്യവസായത്തെ പൂർണമായി മാറ്റിമറിച്ചതു പോലെ, 2027-ലെ ഈ മോഡലും പുതിയൊരു യുഗത്തിന് തുടക്കമാകും എന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

ഐഫോണ്‍ 20

ഇതിനുമുമ്പ് 2017-ൽ പുറത്തിറങ്ങിയ ഐഫോൺ X ആയിരുന്നു ആപ്പിളിന്‍റെ ഏറ്റവും വലിയ ഡിസൈൻ മാറ്റമായി കണക്കാക്കപ്പെട്ടത്. ഐഫോണുകളുടെ പത്താം വാര്‍ഷിക പതിപ്പായിരുന്നു ഇത്. ഫുൾ സ്ക്രീൻ ഒഎൽഇഡി ഡിസ്പ്ലേ, ഫേസ് ഐഡി, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളിലൂടെ ആ മോഡൽ പിന്നീട് പുറത്തിറങ്ങിയ എല്ലാ ഐഫോണുകൾക്കും മാതൃകയായി മാറി. ഇപ്പോൾ അതിനേക്കാൾ വലിയ മാറ്റങ്ങളോടെ 'ഐഫോൺ 20' എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഫോൺ 20-ന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതയായി പറയപ്പെടുന്നത് ഓൾ-ഗ്ലാസ് റാപ്പ്‌അറൗണ്ട് ഡിസൈൻ ആണ്. ഫോൺ മുഴുവനും ഗ്ലാസിൽ നിർമ്മിച്ചതുപോലെ തോന്നുന്ന രീതിയിലുള്ള ഡിസൈൻ ആപ്പിൾ പരീക്ഷിക്കുന്നു എന്നാണ് സൂചന. മുൻവശത്ത് മാത്രമല്ല വശങ്ങളിലേക്കും വളഞ്ഞ് നീളുന്ന രീതിയിലായിരിക്കും സ്ക്രീൻ. ഇതോടെ ഫോണിൽ ബെസൽ അല്ലെങ്കിൽ നോച്ച് ഒന്നുമില്ലാത്ത 'ട്രൂ എഡ്‍ജ്-ടു-എഡ്‍ജ്' അനുഭവം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേകൾ കൂടുതൽ എളുപ്പത്തിൽ കേടാകുമെന്ന ആശങ്കയും വിദഗ്‌ധർ പങ്കുവയ്ക്കുന്നുണ്ട്.

ഫോൺ പരമ്പരാഗത ബട്ടണുകൾ ഒഴിവാക്കി പകരം സോളിഡ്-സ്റ്റേറ്റ് ബട്ടണുകളുമായി എത്താനും സാധ്യതയുണ്ട്. നിലവിലെ മെക്കാനിക്കൽ ബട്ടണുകൾക്ക് പകരം ഹാപ്റ്റിക് ഫീഡ്‌ബാക്ക് ഉപയോഗിക്കുന്ന സ്‍പർശന സംവിധാനമായിരിക്കും ഇത്. പുറത്ത് യാതൊരു ബട്ടണുകളും ഇല്ലാത്തതിനാൽ ഫോൺ കൂടുതൽ മിനുസമുള്ള രൂപത്തിൽ കാണപ്പെടും. മെക്കാനിക്കൽ ഭാഗങ്ങൾ കുറയുന്നതിനാൽ തകരാറുകൾ കുറയാനും സാധ്യതയുണ്ട്. അമർത്തുന്ന സമ്മർദ്ദം തിരിച്ചറിയുന്ന സംവിധാനം വഴി കൂടുതൽ നിയന്ത്രണ സൗകര്യങ്ങളും ലഭിക്കാം എന്നാണ് റിപ്പോർട്ടുകൾ.

ഐഫോണിന്‍റെ മുൻവശത്തെ ക്യാമറയും ഫേസ് ഐഡി സെൻസറുകളും സ്ക്രീന്‍റെ അടിയിലേക്ക് മാറ്റാനുള്ള ശ്രമവും ആപ്പിൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ ഡൈനാമിക് ഐലൻഡ് ഡിസൈൻ പോലും ഇല്ലാതാക്കി പൂർണമായും തടസമില്ലാത്ത ഡിസ്പ്ലേ ഒരുക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ സ്ക്രീനിന് അടിയിൽ നൽകുന്ന ക്യാമറകൾ ഇപ്പോഴും മികച്ച ഫോട്ടോ ഗുണമേന്മ നൽകുന്നില്ലെന്നതാണ് വെല്ലുവിളി.

സ്‌പീക്കറുകളും സ്ക്രീനിന്‍റെ അടിയിലേക്ക് മാറ്റാനുള്ള സാധ്യതകളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ചില ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഇതിനകം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ആപ്പിൾ അതിനെ കൂടുതൽ മെച്ചപ്പെടുത്തിയ രീതിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിവേഴ്‌സ് വയർലെസ് ചാർജിംഗ് ആയിരിക്കാം ഫോണിലെ മറ്റൊരു പ്രധാന ഫീച്ചർ. ഇതിലൂടെ ഐഫോണിന്‍റെ പിൻഭാഗം ഉപയോഗിച്ച് എയർപോഡ്‍സ് പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കും. ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഏറെക്കാലമായി ലഭ്യമായിരുന്ന ഈ സൗകര്യം ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഡിസ്പ്ലേ സംരക്ഷണത്തിനായി സെറാമിക് ഷീൽഡ് അൾട്ര എന്ന കൂടുതൽ ശക്തമായ ഗ്ലാസ് സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. താക്കോൽ പോലുള്ള വസ്‍തുക്കളോടൊപ്പം പോക്കറ്റിൽ വച്ചാലും സ്‌ക്രാച്ചുകൾ വരാതിരിക്കാൻ കഴിയുന്ന തരത്തിൽ ഇത് ശക്തമായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇതെല്ലാം ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളാണ്. നിരവധി ആശയങ്ങൾ ആപ്പിൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അവ എല്ലാം വിപണിയിൽ എത്തണമെന്നില്ല. എങ്കിലും, 2027-ലെ ഐഫോൺ 20 ടെക് ലോകത്തെ അമ്പരപ്പിക്കാനിടയുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് വിലയിരുത്തൽ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News