ടിസിഎസിന് വേണ്ടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചത്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ജോലി നല്‍കാന്‍ കൈക്കൂലി വാങ്ങിയ 19 ജീവനക്കാര്‍ക്കെതിരെ നടപടി. ഇതില്‍ 16 പേരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. മൂന്ന് ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും മാറ്റി. ആറ് കരാര്‍ കമ്പനികളെ ടിസിഎസുമായുള്ള ഇടപാടുകളില്‍ നിന്ന് നീക്കി. ഈ കമ്പനികളുടെ ഉടമകള്‍ക്കും മറ്റേതെങ്കിലും തരത്തില്‍ തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാകില്ലെന്ന് ടിസിഎസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. 

ALSO READ: പാരിസിലേക്ക് പറക്കാം വെറും 25,000 രൂപയ്ക്ക്! എയർഇന്ത്യയുടെ വമ്പൻ ഡിസ്‌കൗണ്ട് ഇന്ന് അവസാനിക്കും

ടിസിഎസിന് വേണ്ടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചത്. ടിസിഎസിന്‍റെ റിക്രൂട്ടിംഗ് വിഭാഗമായ റിസോഴ്സ് മാനേജ്മെന്‍റ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു കൈക്കൂലി ഇടപാടുകള്‍. റിസോഴ്സ് മാനേജ്മെന്‍റ് ഗ്രൂപ്പ് ഗ്ലോബല്‍ ഹെഡ് ഇ.എസ് ചക്രവര്‍ത്തി സ്റ്റാഫിംഗ് ഏജന്‍സികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി ഒരു വിസില്‍ ബ്ലോവര്‍ പരാതി നല്‍കി. ടിസിഎസ് സിഇഒക്കും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ക്കും ആണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചക്രവര്‍ത്തിയെ കമ്പനിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജിത് മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിക്കും ടിസിഎസ് രൂപം നല്‍കി. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏതാണ് 3 ലക്ഷം പേരെയെങ്കിലും ടിസിഎസ് വിവിധ ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്. കരാറുകാരും ഇതില്‍ ഉള്‍പ്പെടുന്നു. അഴിമതി നടത്തിയവര്‍ 100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവിലെ ജീവനക്കാര്‍ നല്‍കുന്ന ശുപാര്‍ശ പ്രകാരമാണ് ടിസിഎസില്‍ പ്രധാനമായും നിയമനം നല്‍കുന്നത്. രണ്ടാമതായാണ് ഏജന്‍സികള്‍ മുഖേനയുള്ള നിയമനം. താല്‍ക്കാലിക ജിവനക്കാരെയാണ് പ്രധാനമായും ഇത്തരത്തില്‍ നിയമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം