ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തടയാനും ബാങ്കുകളുടെ നിയമത്തിന് കൂടുതല്‍ ശക്തിപകരാനുമാണ് ആര്‍ബിഐ പുതിയ നടപടി സ്വീകരിച്ചത്. 

ക്രെഡിറ്റ് കാർഡുകൾ ഇന്ന് ജീവിതശൈലിയുടെ ഒരു ഭാഗമായി മാറി കഴിഞ്ഞു. വലിയ തുകകൾ മുതൽ ചെറിയ തുകകൾ വരെയുള്ള ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടുകൂടി നിരവധി തട്ടിപ്പുകളും നടന്നു വരുന്നുണ്ട്. പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ആർബിഐയുടെ പുതിയ നിയമം കുരുക്കാകും. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തടയാനും ബാങ്കുകളുടെ നിയമത്തിന് കൂടുതല്‍ ശക്തിപകരാനുമാണ് ആര്‍ബിഐ പുതിയ നടപടി സ്വീകരിച്ചത്. 

ആര്‍ബിഐ പുറത്തിറക്കിയ ക്രെഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍

  • ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുമ്പോൾ ഉപഭോക്താവിന് അപേക്ഷ ഫോമിനൊപ്പം ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വസ്തുതകള്‍ എല്ലാം തന്നെ രേഖാമൂലം അറിയിച്ചിരിക്കണം. അതായത്, വായ്പയുടെ മുകളിൽ വരുന്ന പലിശ നിരക്ക്, വിവിധ ചാര്‍ജുകള്‍, ബില്ലിംഗ് വിവരങ്ങള്‍ തുടങ്ങിയവ നിർബന്ധമായും നൽകണം. ബാങ്ക് ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കുകയാണെന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങള്‍ അപേക്ഷകനെ അറിയിക്കണം.
  • ബാങ്ക് അപേക്ഷ സ്വീകരിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്ന വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, ബാങ്കും കാര്‍ഡ് അപേക്ഷകനും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് രജിസ്റ്റേഡ് ഇമെയില്‍ വിലാസത്തിലോ പോസ്റ്റല്‍ വിലാസത്തിലോ നല്‍കിയിരിക്കണം. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണെന്നുണ്ടെങ്കിൽ അത് തീർച്ചയായും കാർഡ് ഉടമസ്ഥനെ അറിയിച്ചിരിക്കണം. 
  • ഉപഭോക്താവിന് കാര്‍ഡ് നഷ്ടപ്പെടുകയോ, മറ്റേതെങ്കിലും മാർഗത്തിലൂടെ വഞ്ചിക്കപ്പെട്ടോ ഉണ്ടാകുന്ന നഷ്ടസാധ്യതയില്‍ നിന്ന് സംരക്ഷണം നല്കാന്‍ ബാങ്കിന് മുൻകൈ എടുക്കാം. അതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമക്ക് നൽകുന്നത് പരിഗണിക്കണം.
  • ഉപഭോക്താവിന്റെ അനുവാദം ഇല്ലാതെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചേൽപ്പിക്കുന്നതിൽ കർശന നിരോധനം. ഉപഭോക്താവിന്റെ അനുവാദമില്ലാതെ അവരുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയോ നിലവിലുള്ള കാര്‍ഡ് പുതുക്കുകയോ ചെയ്യാൻ ബാങ്കുകൾക്ക് അനുവാദമില്ല. കൂടാതെ ഇതിന്റെ പേരിൽ അമിത ചാർജ് ഈടാക്കിയാൽ തുകയുടെ ഇരട്ടി പിഴയായി ബാങ്കില്‍ നിന്ന് ഈടാക്കും
  • ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്തശേഷം അത് ഉപഭോക്താവിന് ലഭിക്കുന്നതിന് മുന്‍പ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്ത്വം കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് വഹിക്കണം. 
  • കാര്‍ഡ് ഉപഭോക്താവിൻപ് ലഭിച്ചു കഴിഞ്ഞാൽ അവ ഉപയോഗക്ഷമമാക്കുന്നതിനു വേണ്ടി ഒറ്റ തവണ ഉപയോഗിക്കാവുന്ന പാസ്സ്വേര്‍ഡ് (OTP) നല്‍കേണ്ടതാണ്. ഓടിപി നല്‍കി 30 ദിവസത്തിനകം കാർഡ് ഉപയോഗപെടുത്തിയില്ലെങ്കില്‍ ബാങ്കിന് സ്വമേധയാ ഏഴു ദിവസത്തിനുളള്ളില്‍ ഉപഭോക്താവില്‍ നിന്ന് പണം ഒന്നും ഈടാക്കാതെ കാർഡ് റദ്ദ് ചെയ്യാം.
  • ഉപഭോക്താവ് കാര്‍ഡ് ഉപയോഗിക്കുന്നതിന് മുന്‍പ് ഉപഭോക്താവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് നല്‍കാന്‍ പാടില്ല. അഥവാ അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍, 30 ദിവസത്തിനുള്ളില്‍ അത് പിൻവലിച്ചിരിക്കണം. 
  • ഉപഭോക്താവിന്റെ രേഖാമൂലമുള്ള അനുവാദം ലഭിച്ചതിനു ശേഷമേ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ ഇഷ്യൂ ചെയ്യാൻ പാടുള്ളു.
  • ടെലി മാര്‍ക്കെറ്റിംഗിലൂടെ ക്രെഡിറ്റ് കാര്‍ഡ് പ്രചരിപ്പിക്കുന്ന ബാങ്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉപഭോക്താക്കളുമായി ബദ്ധപ്പെടാൻ പാടുള്ളു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ ഇതിനായി ഉപഭോക്താവിനെ സമീപിക്കുക.
  • ക്രെഡിറ്റ് കാർഡിന്റെ പൂർണ ഉത്തവാദിത്വം കാര്‍ഡ് നല്‍കുന്ന ബാങ്കിനാണ്. ഉപഭോക്താക്കളെ സമീപിക്കുന്ന ഡയറക്ട് സെയില്‍സ് ഏജന്റുമാര്‍ക്കും, മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ക്കും കാർഡ് വില്‍ക്കാനുള്ള കടമയും ബാധ്യതയും മാത്രമേ ഉണ്ടാകുകയുള്ളൂ.