റിസർവ് ബാങ്ക് ധനനയ അവലോകന സമിതിയിലേക്ക് മൂന്ന് പുതിയ അംഗങ്ങൾ കൂടി
ധനനയ രൂപീകരണത്തിൽ ദീർഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയൽ.
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ നിയമിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറായ ജയന്ത് വർമ്മ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം അഷിമ ഗോയൽ, നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ മുതിർന്ന ഉപദേഷ്ടാവ് ശശാങ്ക ഭിഡെ എന്നിവരെയാണ് ബാഹ്യ അംഗങ്ങളായി സർക്കാർ നിയമിച്ചത്.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വർമ്മ. ധനകാര്യ വിപണി മേഖലയിലെ വിദഗ്ധനാണ് അദ്ദേഹം. മൂലധന വിപണി, സ്ഥിര വരുമാനം, ബദൽ നിക്ഷേപം, കോർപ്പറേറ്റ് ധനകാര്യം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുളള ആളാണ് അദ്ദേഹം. മൂന്നു വർഷമായി ഐഐഎമ്മിന്റെ ഡീൻ ആണ്.
ധനനയ രൂപീകരണത്തിൽ ദീർഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയൽ. മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ഗോയലിനെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
കൃഷി, മാക്രോ ഇക്കണോമിക് മോഡലിംഗ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നിരവധി മേഖലകളിൽ ഗവേഷണ പരിചയമുളള വ്യക്തയാണ് ശശാങ്ക ഭിഡെ. നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൽ (എൻസിഎആർ) മുതിർന്ന ഉപദേശകനാണ് അദ്ദേഹം. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.