എല്ലാതരം വാഹനങ്ങള്‍ക്കും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഏപ്രില്‍ രണ്ടിന് ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം

തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് സൂചനകളുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ മുതല്‍ അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. രണ്ടുമാസത്തിനുശേഷം ഏര്‍പ്പെടുത്തേണ്ട തീരുവയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ അമേരിക്കന്‍ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്‍റെ പ്രസ്താവന നല്‍കുന്ന സൂചന. എല്ലാതരം വാഹനങ്ങള്‍ക്കും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഏപ്രില്‍ രണ്ടിന് ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക എന്ന് മാത്രമാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ വില്‍ക്കുന്ന ആകെ കാറുകളുടെ 50 ശതമാനവും ആഭ്യന്തരമായി നിര്‍മ്മിച്ചവയാണ്. ബാക്കി 25% ശതമാനം മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. വമ്പന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി 25 ശതമാനം വാഹനങ്ങള്‍ എത്തുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍ ,ഇറ്റലി ,സ്വീഡന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.

അതേസമയം മെക്സിക്കോ കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവയെ വിമര്‍ശിച്ച് അമേരിക്കയിലെ വാഹന നിര്‍മ്മാണ കമ്പനികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ സിഇഒ ജിം ഫാര്‍ലി ട്രംപിന്‍റെ നീക്കത്തോട് വിയോജിച്ച് പ്രകടിപ്പിച്ചു. അമേരിക്ക - മെക്സിക്കോ - കാനഡ വ്യാപാര കരാര്‍ പ്രകാരം വടക്കേ അമേരിക്കയില്‍ ഉടനീളം വിതരണ ശൃംഖലകള്‍ സംയോജിപ്പിച്ച യുഎസ് കമ്പനികള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കും എതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമെതിരെ ഫെബ്രുവരി മൂന്നാം തീയതി പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുത്താനുള്ള തീരുമാനം 30 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്