ക്രൂഡ് വിപണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ലിബിയ: ക്രൂഡ് ഓയിൽ നിരക്ക് കുറഞ്ഞേക്കും
എണ്ണ ഉൽപാദനം പ്രതിദിനം ഒരു ദശലക്ഷം ബാരലായി കുറഞ്ഞുവെന്നും, ബജറ്റ് പ്രശ്‍നങ്ങളും കൊവിഡ് പകർച്ചവ്യാധി പ്രതിസന്ധികളും കാരണം ഇത് ഇനിയും കുറയുമെന്നും ലിബിയ വ്യക്തമാക്കി.
വിയന്ന: അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 65.71 ഡോളറിലേക്ക് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ കഴിഞ്ഞ ദിവസം ഉയർന്നു. ആഗോളതലത്തിൽ ഇന്ധന ആവശ്യകതയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ കൊവിഡ്-19 രണ്ടാം തരംഗ വ്യാപനം വർധിക്കുന്നത് നിരക്ക് ഇടിവിന് വഴിവച്ചേക്കും. വർധിക്കുന്ന പകർച്ചവ്യാധി കേസുകളെ തുടർന്ന് ലിബിയ ഉൽപ്പാദനം കുറച്ചു എന്ന റിപ്പോർട്ട് വിപണിയിൽ നിരക്കിനെ കുറയാതെ പിടിച്ചുനിർത്തി. ലിബിയയുടെ ഉൽപ്പാദന വെട്ടിക്കുറവ് സംബന്ധിച്ച് ഇപ്പോഴും വിപണിയിൽ ആശയക്കുഴപ്പം തുടരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്രൂഡ് നിരക്ക് 50, 100, 200 ദിവസത്തെ ശരാശരിയേക്കാൾ കൂടുതലാണ്, പക്ഷേ ദൈനംദിന ചാർട്ടിൽ 5, 20 ദിവസത്തെ ശരാശരിയേക്കാൾ കുറവുമാണ്. ക്രൂഡിന്റെ റിലേറ്റീവ് സ്ട്രങ്ന്ത് സൂചിക (ആർ എസ് ഐ) 53.94 ആണ്, ഇത് വിലയിലെ നിഷ്പക്ഷ ചലനത്തെ സൂചിപ്പിക്കുന്നു.
എണ്ണ ഉൽപാദനം പ്രതിദിനം ഒരു ദശലക്ഷം ബാരലായി കുറഞ്ഞുവെന്നും, ബജറ്റ് പ്രശ്‍നങ്ങളും കൊവിഡ് പകർച്ചവ്യാധി പ്രതിസന്ധികളും കാരണം ഇത് ഇനിയും കുറയുമെന്നും ലിബിയ വ്യക്തമാക്കി.
2015 ലെ ആണവ കരാറിൽ ലോകശക്തികളും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പുരോഗതി ക്രൂഡ് വിപണിയിൽ അനുകൂല വികാരത്തിന് ആക്കം കൂട്ടി. യൂറോപ്പിൽ സാമ്പത്തിക വളർച്ച വർദ്ധിക്കുകയും ലോക്ക് ഡൗൺ കുറയുകയും ചെയ്തതോടെ ആവശ്യകത വീണ്ടെടുക്കാമെന്ന പ്രതീക്ഷ വർധിച്ചിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന COVID-19 കേസുകൾ ഇന്ത്യ രേഖപ്പെടുത്തിയതിനാൽ ഏഷ്യൻ ക്രൂഡ് ആവശ്യകത ഇടിയാൻ സാധ്യതയുണ്ട്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് 40 സെൻറ് ഉയർന്ന്, ബാരലിന് 61.83 ഡോളറായി.