106 പേജുള്ള വിശദമായ റിപ്പോർട്ടിനെ  ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്നാണ് അദാനി വിശേഷിപ്പിക്കുന്നതെന്നും പരിഹാസം. 

ദില്ലി: അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിാനന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എല്ലാ രേഖകളും കയ്യിലുണ്ട്. അദാനിയുടെ നിയമനടപടി നേരിടാന്‍ തയ്യാറാണ്. റിപ്പോര്‍ട്ടിന്‍റെ അവസാനം 88 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും മറുപടിയില്ല. 106 പേജുള്ള വിശദമായ റിപ്പോർട്ടിനെ ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്നാണ് അദാനി വിശേഷിപ്പിക്കുന്നതെന്നും പരിഹാസം. 

Add Asianetnews as a Preferred SourcegooglePreferred

അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. ചിലത് 8 ശതമാനത്തിലേറെ. ഓഹരി വിപണിയും ആ ഭുകമ്പത്തിൽ കിടുങ്ങി. 

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും ഇന്നലത്തെ വീഴ്ചയെ അതിന് തടയാനായില്ല. ഇന്ന് രണ്ടാമതൊരു വാർത്താക്കുറിപ്പിറക്കിയപ്പോൾ അത് ഹിൻഡൻബർഗ് റിസർച്ചിനുള്ള മുന്നറിയിപ്പാണ്. നിയമ നടപടി ഉറപ്പെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഹരി വിപണിയിൽ നിന്ന് 20000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റെർപ്രസസിന്‍റെ FPO നാളെ നടക്കാൻ പോവുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോർട്ട് ഉണ്ടാക്കി.വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.