മൊത്തത്തിലുള്ള ലാഭം മികച്ച രീതിയില്‍ തുടരുന്നുണ്ടെന്നും വരാനിരിക്കുന്ന വേനല്‍ക്കാല സീസണില്‍ വളരെ മികച്ച ഫലങ്ങള്‍ നല്‍കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഒരുങ്ങുന്നതെന്നും മിഥുന്‍ കെ. ചിറ്റിലപ്പിള്ളി

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മൂന്നാം പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (1268.65 കോടി രൂപ) 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തൊഴില്‍ നിയമത്തിലെ ഒറ്റത്തവണത്തെ സ്വാധീനം കാരണം നികുതിക്ക് ശേഷമുള്ള ലാഭം 5.2 ശതമാനം കുറഞ്ഞു. ഈ പാദത്തിലെ സംയോജിത നികുതി ശേഷമുള്ള ലാഭം 57.06 കോടി രൂപയായി, മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 60.22 കോടി രൂപയില്‍ നിന്ന് 5.2% ഇടിവ് സംഭവിച്ചു.

2025 ഡിസംബര്‍ 31ന് മുന്‍പത്തെ ഒമ്പത് മാസത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത അറ്റാദായം 4210.51 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ 4.2% വളര്‍ച്ചയുണ്ടായി. 2025 ഡിസംബര്‍ 31ന് മുന്‍പുള്ള ഒമ്പത് മാസത്തെ ഏകീകൃത നികുതിക്ക് ശേഷമുള്ള ലാഭം 196.20 കോടി രൂപയായി, മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 222.58 കോടി രൂപയായിരുന്നു. ഇതില്‍ നിന്ന് ഈ വര്‍ഷം 11.9% ഇടിവുണ്ടായി.

മൂന്നാം പാദത്തില്‍ ബിസ്‌നസ് ഇരട്ടഅക്ക വളര്‍ച്ച കൈവരിച്ചെന്ന് വി - ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രധാനമായും ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നല്ല ബിസ്‌നസ് വളര്‍ച്ചയും ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെട്ടതാണ് ഇതിന് കാരണമെന്നും മിഥുന്‍ വ്യക്തമാക്കി. പുതിയ ലേബര്‍കോഡുകളെ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കണക്കിലെടുത്ത്, ജീവനക്കാരുടെ ആനുകൂല്യങ്ങളും അതുവഴി കമ്പനിയ്ക്കുണ്ടാകുന്ന ബാധ്യതകളെയും കുറിച്ച് കമ്പനി വിലയിരുത്തല്‍ നടത്തിയെന്നും. ഇതനുസരിച്ച്, ഈ പാദത്തില്‍ 'അസാധാരണ ഇനമായി' 22.11 കോടി രൂപ അധികമായി വകയിരുത്തിയെന്നും. മൊത്തത്തിലുള്ള ലാഭം മികച്ച രീതിയില്‍ തുടരുന്നുണ്ടെന്നും വരാനിരിക്കുന്ന വേനല്‍ക്കാല സീസണില്‍ വളരെ മികച്ച ഫലങ്ങള്‍ നല്‍കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഒരുങ്ങുന്നതെന്നും മിഥുന്‍ കെ. ചിറ്റിലപ്പിള്ളി കൂട്ടിച്ചേര്‍ത്തു.