വിജയ് മല്യയുടെ കിങ്ഫിഷർ ഹൗസ് ഒന്‍പതാമത്തെ ലേലത്തില്‍ വിറ്റുപോയി
ശിവജി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 17,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം 2016ൽ 150 കോടി രൂപയ്ക്കാണ് ആദ്യം ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ വില്പനയ്ക്കു ശ്രമം നടത്തിയത്.
മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ആസ്ഥാന മന്ദിരം മുംബൈയിലെ കിങ്ഫിഷർ ഹൗസ് 52.25 കോടി രൂപയ്ക്ക് വിറ്റു. ഹൈദരാബാദിലെ സാറ്റണ്‍ റിയൽട്ടേഴ്സാണ് കെട്ടിടം ലേലത്തിൽ വാങ്ങിയത്.
സാന്താക്രൂസിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 17,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം 2016ൽ 150 കോടി രൂപയ്ക്കാണ് ആദ്യം ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ വില്പനയ്ക്കു ശ്രമം നടത്തിയത്.
പിന്നീട് 135 കോടി, 115 കോടി രൂപയ്ക്കും ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയിരുന്നില്ല. 9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു നടത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. മല്യയുടെ പലസ്വത്തുക്കളും പിന്നീട് കണ്ടുകെട്ടിയിരുന്നു. ഇവ വില്‍ക്കാനുള്ള ശ്രമത്തിലാണ് വിവിധ ഏജന്‍സികള്‍.
കഴിഞ്ഞ മാസം വിജയ് മല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നും 65കാരനായ വിജയ് മല്യ. തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona