വൊഡഫോണിനെതിരെ സിങ്കപ്പൂർ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ
കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി കേന്ദ്ര നികുതി വകുപ്പുകൾക്കെതിരായ വിധി പുറപ്പെടുവിച്ചത്.
ദില്ലി: വൊഡഫോൺ ഗ്രൂപ്പിനെതിരായ നികുതി കേസിൽ സിങ്കപ്പൂർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് 22100 കോടിയുടെ നികുതി കേസിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി കേന്ദ്ര നികുതി വകുപ്പുകൾക്കെതിരായ വിധി പുറപ്പെടുവിച്ചത്. 2007 ൽ ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 22100 കോടിയുടെ നികുതി കുടിശികയാണ് കേസ്.
ഹച്ചിസൺ വാംപോ (Hutchison Whampoa)യുടെ 67 ശതമാനം ഓഹരി 11 ബില്യൺ ഡോളറിന് വൊഡഫോൺ വാങ്ങിയിരുന്നു. സമാനമായ കെയ്ൺ ഗ്രൂപ്പിനെതിരായ കേസിൽ നടപടികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് ഇന്ന് പാർലമെന്റിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ വ്യക്തമാക്കി.
2012 ൽ രൂപീകരിച്ച പുതിയ നിയമം അനുസരിച്ചാണ് മുൻകാല പ്രാബല്യത്തോടെ വൊഡഫോണിനും കെയ്ൺ കമ്പനിക്കും എതിരെ കേന്ദ്ര നികുതി വകുപ്പുകൾ കേസെടുത്തത്.എന്നാൽ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ നിന്ന് കേന്ദ്രസർക്കാർ നടപടിക്കെതിരെ രണ്ട് കമ്പനികളും അനുകൂല വിധി നേടുകയായിരുന്നു.