ഇന്ത്യയിലെ നിയമത്തെ എതിർക്കാൻ വാട്സ്ആപ്പിന് എന്തധികാരമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് 50 ലക്ഷത്തിലേറെ ഉപഭോക്താക്കൾ നിർബന്ധമായും ഓരോ വിവരത്തിന്റെയും ഉറവിടം ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ അറിയിക്കണം എന്നാണ് നിയമവ്യവസ്ഥത
ദില്ലി: വാട്സ്ആപ്പിനെതിരെ (WhatsApp) കടുത്ത നിലപാടെടുത്ത് കേന്ദ്രസർക്കാർ (Central Government). ഇന്ത്യയിൽ ബിസിനസ് പ്ലേസ് ഇല്ലാത്ത കമ്പനിയെന്ന നിലയിൽ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാൻ കമ്പനിക്ക് അവകാശമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ദില്ലി ഹൈക്കോടതിയിലാണ് (Delhi High Court) കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാട്സ്ആപ്പാണ് ഹർജി നൽകിയത്. ഇന്ത്യൻ ഐടി നിയമം 2021 (IT Act 2021) ൽ പ്രദിപാദിച്ചിരിക്കുന്ന ട്രേസബിലിറ്റി ക്ലോസിനെതിരായാണ് കമ്പനി കോടതിയെ സമീപിച്ചത്.
രാജ്യത്ത് 50 ലക്ഷത്തിലേറെ ഉപഭോക്താക്കൾ നിർബന്ധമായും ഓരോ വിവരത്തിന്റെയും ഉറവിടം ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ അറിയിക്കണം എന്നാണ് നിയമവ്യവസ്ഥത. ഇതിനെതിരായ കമ്പനിയുടെ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാജ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ കമ്പനിയെന്ന നിലയിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ കമ്പനിക്കാവില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം മുഖേനയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
നിയമത്തിലെ ചട്ടം എന്റ് ടു എന്റ് എൻസ്ക്രിപ്ഷന് എതിരല്ലെന്നും ഒരു വിവരത്തിന്റെ ഉദ്ഭവം അറിയാനുള്ളതാണെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെ തന്നെ എന്റ് ടു എന്റ് എൻസ്ക്രിപ്ഷൻ ഒഴിവാക്കില്ലെന്ന് നിലപാടെടുത്തിരുന്നു. നിലവിൽ ഇന്ത്യയാണ് വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി. 40 കോടി പേരാണ്
രാജ്യത്ത് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.