2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച് എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്.

ദില്ലി: അടുത്ത സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ സി‌എസ് ഷെട്ടി പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 16,000 ജീവനക്കാരെ നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.

2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബി‌ഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർദ്ധിച്ച് 36,837 കോടിയായി.

കൂടാതെ, ബാങ്ക് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ന​ഗരങ്ങളിൽ മാത്രമല്ലാതെ ​ഗ്രാമീണ മേഖലയിലെക്ക് എത്തിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നു. ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് എന്നാൽ ഗുണഭോക്താക്കളെ സഹായിക്കുന്നതിനും, കാർഷിക മേഖലയിലും ചെറുകിട വ്യവസായം നടത്തുന്നവരുടെയും ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നതിനും 60,000-ത്തിലധികം എടിഎമ്മുകൾ നിരീക്ഷിക്കുന്നതിനും ബാങ്ക് ഈ സേവനം ഉപയോ​ഗിക്കുന്നു. എടിഎമ്മുകൾ നിരീക്ഷിക്കുന്ന ഒഎസ്എസ് ജീവനക്കാരെ "എടിഎം മിത്രങ്ങൾ" എന്നാണ് എസ്ബിഐ വിളിക്കുന്നത്. എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശവാസികളായിരിക്കും ഇവർ.