കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി കടന്തറപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കിട്ടി. കുന്നുമ്മല്‍ ഷൈന്‍(19) ആണ് മരിച്ചത്. ദുരന്ത സ്ഥലത്തിന് ഒന്നര കിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണെ്ടത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടില്‍പാലം പാറക്കല്‍ രാമകൃഷ്ണന്‍റെ മകന്‍ രജീഷിന്‍റെ മൃതദേഹം കണെ്ടത്തിയിരുന്നു. കാണാതായ മറ്റു നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കുറ്റ്യാടി കടന്ത്രപുഴയില്‍ ആറ് പേരെ കാണാതായതിന്റെ ഞെട്ടലിലാണ് കോഴിക്കാട്ടെ മലയോര ഗ്രാമമായ പൂഴിത്തോട്. അപ്രതീക്ഷിതമായി ഉണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു. അശ്വന്ത്, അക്ഷയ്, വിഷ്ണു, വിപിന്‍ ദാസ് എന്നിവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍ തെരച്ചില്‍ പ്രദേശത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ശാന്തമായി ഒഴുകിയിരുന്ന കടന്ത്രപ്പുഴ കണ്ടാണ് വൈകിട്ട് നാല് മണിക്ക് തൊട്ടില്‍പ്പാലത്ത് നിന്നെത്തിയ ഒന്‍പത് യുവാക്കള്‍ കുളിക്കാനിറങ്ങിയത്. പൂഴിത്തോട് വൈദ്യുത പദ്ധതി പ്രദേശവുമായി ചേര്‍ന്ന് കിടക്കുന്ന കടന്ത്രപുഴ പുഴയുടെ രൂപം പെട്ടെന്നാണ് മാറിയത്. അപ്രതീക്ഷിതമായി മഴവെള്ളം പാഞ്ഞെത്തിയപ്പോള്‍ മൂന്ന് യുവാക്കള്‍ ആദ്യ ഘട്ടത്തില്‍ തന്നെ നീന്തി കരക്കണഞ്ഞു. 

കുളിക്കാനിറങ്ങിയ മറ്റ് യുവാക്കള്‍ തിരികെ വരാതായതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ച് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ജില്ലയില്‍ തന്നെയുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ രാത്രി ഒന്‍പത് മണിയോടെ കുറ്റ്യാടിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും കനത്ത മഴയെ അവഗണിച്ചു തെരച്ചില്‍ തുടര്‍ന്നു.