രാജ്യത്തെ പത്ത് ലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടിൽ; കേന്ദ്ര സർക്കാരിന്റെ പദ്ധതി പരാജയമെന്ന് റിപ്പോർട്ട്
അസം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നിവയാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പത്തുലക്ഷത്തോളം വീടുകൾ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെ 2.39 കോടി വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും നാല് സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതി എത്തിയിട്ടില്ലെന്നും വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കിട്ടുണ്ട്.
അസം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നിവയാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ സെപ്തംബറില്‍ മോദി സർക്കാർ അറിയിച്ചിരുന്നത് പത്ത് ലക്ഷം വീടുകൾ വൈദ്യുതീകരിക്കുമെന്നാണ്. എന്നാൽ തിങ്കളാഴ്ച പുറത്തു വന്ന, പദ്ധതിയുടെ അവസാന വിവരമനുസരിച്ച് ഇരുപത്തഞ്ച് ലക്ഷം വീടുകൾ മാത്രമാണ് ഇതുവരെ സര്‍ക്കാരിന് വൈദ്യുതീകരിക്കാന്‍ സാധിച്ചത് എന്നാണ്.
അതേ സമയം, ഉത്തര്‍പ്രദേശില്‍ പ്രത്യേകം ക്യാമ്പയിനുകൾ നടത്തി വൈദ്യുതീകരിക്കാത്ത വീടുകളില്‍ വൈദ്യുതിയെത്തിച്ചിട്ടുണ്ടെന്നും വാര്‍ത്ത വ്യക്തമാക്കുന്നു. രാജ്യത്തെ വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുന്നതിനായി 2014 നവംബര്‍ 20 നാണ് കേന്ദ്ര ഗവൺമെന്റ് 'ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന'ക്കു തുടക്കമിട്ടത്. 2018 മെയ് മാസത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിട്ടിരുന്നത്.