തിരുവനന്തപുരം: ഓഖി ദുരിതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ദുരിതാശ്വാസ പാക്കേജുമായി ലത്തീന്‍ അതിരൂപത. 100 കോടി രൂപയുടെ പാക്കേജാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തെ 5 വര്‍ഷത്തേക്ക് ഏറ്റെടുത്ത് അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സഭ അറിയിച്ചു. 

മരിച്ചവരുടെയും കാണാതായവരുടെയുമായി 298 പേരുടെ കുടുബങ്ങളാണ് ഉള്ളത്. ഇതില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍നിന്ന് 149 പേരും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ ഫെറോനയില്‍നിന്ന് 149 പേരും ഉള്‍പ്പെടും. ഇതിനെല്ലാം പുറമെ ഗുരുതരമായി പരിക്കേറ്റവരും നാശനഷ്ടങ്ങള്‍ നേരിട്ടവരുമുണ്ടെന്നും സഭ വിശദീകരിക്കുന്നു.

മത്സ്യത്തൊഴില്‍ മേഖലയുടെ ക്രമേണയുള്ള വികസനം മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതികള്‍ക്ക് പുറമെയാണ് പാക്കേജ് നടപ്പിലാക്കുന്നത്. സഹായം അര്‍ഹിക്കുന്ന മുഴുവന്‍ കുടുംബങ്ങളിലേക്കും പദ്ധതി എത്തുന്നുവെന്ന് ഉറപ്പു വരുത്തും. എന്നാല്‍ സഹായം നല്‍കുന്നത് ഓരോ കുടുംബത്തിന്റെയും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കുമെന്നും അതിരൂപത വ്യക്തമാക്കി. 

മുന്‍ഗണന ഓഖി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കായിരിക്കും. അതേസമയം ദുരന്തസമാനമായ ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ക്കും പദ്ധതിയിലൂടെ ആനുകൂല്യം ലഭ്യമാക്കും. ദുരന്തത്തില്‍ ഓരോരുത്തരും നേരിട്ട നാശനഷ്ടങ്ങളെ കുറിച്ചും അവരുടെ ആവശ്യങ്ങളെ കുറിച്ചും പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി മത്സ്യമേഖലയുടെ വികസനത്തിനുള്ള സംവിധാനമായി പ്രവര്‍ത്തിക്കുമെന്നും സമൂഹത്തില്‍നിന്ന് ലഭിക്കുന്ന സംഭാവനയാണ് പദ്ധതിയുടെ മൂലധനമെന്നും സഭ.

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, വിവാഹസഹായം, ഭവനം, എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുരന്തത്തില്‍പ്പെട്ട കുടുംബത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിലേക്കായി പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് തയ്യാറാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും ലത്തീന്‍ അതിരൂപത.