തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പകര്‍ച്ച പനിയെ നിയന്ത്രിക്കാന്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തിരമായി 100 താത്ക്കാലിക ജീവനക്കാരെ പുതുതായി നിയമിച്ചു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ നിയമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ 60 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ഏഴ് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരെ നിയമിച്ചു. ലാബ് ടെക്‌നീഷ്യന്‍മാരില്‍ രണ്ട് പേരെ ക്ലിപ്പ് ലാബിലേക്കും അഞ്ച് പേരെ ബ്ലഡ് ബാങ്കിലേക്കുമാണ് നിയമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ശുചീകരണ ജീവനക്കാരുടെ ജോലി ദിനം 12ല്‍ നിന്നും 18 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു.

എസ് എ ടി ആശുപത്രിയില്‍ എട്ടു നഴ്‌സിംഗ് അസിസ്റ്റന്റുമാരേയും കുടുംബശ്രീയില്‍ നിന്നുള്ള 25 ശുചീകരണ ജീവനക്കാരേയും നിയമിച്ചു. നിലവിലുള്ള ശുചീകരണ ജീവനക്കാരുടെ നിലവിലെ ജോലി ദിനം വര്‍ധിപ്പിക്കുകയും ചെയ്തു.