അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ളവ‍ർക്ക് പ്രതിവർഷം ആറായിരം രൂപ നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ നീണ്ട ക്യൂ ആണ് സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍. 

കൊച്ചി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേർ. അപേക്ഷ സ്വീകരിക്കാൻ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല

അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ളവ‍ർക്ക് പ്രതിവർഷം ആറായിരം രൂപ നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനമാണ് കൃഷി ഭവനുകളിലെ ഈ ക്യൂവിന് പിന്നിൽ. നാലാം ക്ലാസ് ജീവനക്കാരല്ലാത്ത വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ സർക്കാർ ഉദ്യോഗസ്ഥർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രൊഫണൽ ജോലിയുള്ളവർ, ഭരണഘടന സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ ഒഴികെയുള്ളവർക്കെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

റേഷൻ കാർഡ്, തിരിച്ചറിയിൽ രേഖ, ബാങ്ക് പാസ് ബുക്ക്, വില്ലേജ് ഓഫീസിൽ നികുതി അടച്ച രശീതി എന്നിവയുടെ കോപ്പി സഹിതമാണ് പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ തിരക്ക് കൂടിയതോടെ ഓരോ കൃഷിഭവനുകളിലും നാലും അഞ്ചും താത്കാലിക ജീവനക്കാരെ നിയമിച്ചാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ആറായിരം രൂപ മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പണം ലഭിക്കുക. ആദ്യ ഗഡു ലഭിക്കാൻ മാർച്ച് 31ന് മുന്പ് അപേക്ഷിക്കണം.