തിരുവമ്പാടി തോട്ടത്തിന്‍ കടവ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്

കോഴിക്കോട്: രണ്ടാനമ്മയുടെയും രണ്ടാനമ്മയുടെ സഹോദരി ഭര്‍ത്താവിന്‍റെയും മര്‍ദനമേറ്റ പതിമൂന്ന് വയസുകാരന്‍ ആശുപത്രിയില്‍. ശുചിമുറിയില്‍ വെള്ളം കൊണ്ട് വെക്കാത്തിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രണ്ടാനമ്മയുടെ സഹോദരി ഭര്‍ത്താവ് വയറിന് ചവിട്ടുകയായിരുന്നു. വിദ്യാര്‍ത്ഥി ബോധം കെട്ട് വീണെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പിതാവ് സംഭവം അറിയുന്നത്.

പിന്നീട് കുട്ടിക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനമ്മ കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് കൈക്കും പരിക്കുണ്ട്. കുട്ടിയെക്കൊണ്ടാണ് വീട്ടിലെ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നത്. ഇതിന് മുമ്പും രണ്ടാനമ്മ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഇത്തരത്തില്‍ മര്‍‍‍ദിച്ചതായാണ് പരാതി. മര്‍ദന വിവരം അറിഞ്ഞ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. 

മര്‍ദിക്കുന്നത് പുറത്ത് പറഞ്ഞാല്‍ തന്നേയും തന്‍റെ പിതാവിനേയും കൊല്ലുമെന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി വ്യക്തമാക്കി. സംഭവശേഷം രണ്ടാനമ്മയും സഹോദരി ഭര്‍ത്താവും ഒളിവിലാണ്.