ഹര്‍ത്താല്‍ അക്രമത്തിന് അയവില്ല: പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ
ശബരിമല കർമ്മസമിതി ഹര്‍ത്താല്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന് അയവ് വരാതായതോടെയാണ് പാലക്കാട് നഗരസഭ പരിധിയില്‍ 144 പ്രഖ്യാപിച്ചത്.
പാലക്കാട്: ശബരിമല കർമ്മസമിതി ഹര്‍ത്താല്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന് അയവ് വരാതായതോടെയാണ് പാലക്കാട് നഗരസഭ പരിധിയില്‍ 144 പ്രഖ്യാപിച്ചത്. നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റയും കലക്ടർ ഡി. ബാലമുരളിയും ചർച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമം ഉണ്ടായതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിന് മുന്നിൽ പൊലീസും പ്രകടനക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായി, സിപിഐ ജില്ലാ കമ്മറ്റി ഓഫിസ് തകര്‍ത്തു. ഓഫിസിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകര്‍ത്തു. സിപഎം ജില്ലാ കമ്മറ്റി ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. വിക്ടോറിയ കോളജിന്റെ കമാനത്തില്‍ കാവിക്കൊടി കെട്ടി.
ഒറ്റപ്പാലത്ത് നടന്ന സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പാലക്കാട് വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിച്ചു. പാലക്കാട് മരുതറോഡ് പഞ്ചായത്ത് ഓഫീസിനും പുറത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിനും നേരെ കല്ലേറുണ്ടായിരുന്നു.