ആവശ്യമെങ്കില്‍ ഹെലികോപ്ടര്‍ സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസ്സി മെഡിക്കല്‍ ക്യാംപ് തുറന്നു

ദില്ലി; കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും തുടര്‍ന്ന് കൈലാഷ്- മാനസരോവര്‍ തീര്‍ത്ഥാടത്തിനെത്തിയ 1500ഓളം ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങി. 

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കാഠ്മണ്ഡുവിലുള്ള ഇന്ത്യന്‍ എംബസ്സി അറിയിച്ചു. 525 തീര്‍ത്ഥാടകര്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500 പേര്‍ ടിബറ്റിലുമാണ് ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാള്‍ സര്‍ക്കാരിനോട് ഹെലികോപ്ടര്‍ സഹായം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

കര്‍ണാടകയില്‍ നിന്നുള്ള എല്ലാ തീര്‍ത്ഥാടകരും സുരക്ഷിതരാണെന്ന് സംസ്ഥാനം അറിയിച്ചു. ആന്ധ്ര സര്‍ക്കാരും സംഭവത്തില്‍ സജീവമായ ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ മലയാളികളായ തീര്‍ത്ഥാടകരാരും നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയില്ല. 

അടിസ്ഥാന വൈദ്യസഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസ്സി മെഡിക്കല്‍ ക്യാംപ് തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ടൂര്‍ ഓപ്പറേറ്റേഴ്‌സിനും തീര്‍ത്ഥാടകരുമായി അപകടമേഖലകലില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും കൈലാഷ്-മാനസരോവര്‍ യാത്രക്കായി ടിബറ്റിലെത്തുന്നത്. 2015ല്‍ നാലായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന് ശേഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ അല്‍പം കുറവ് സംഭവിച്ചിരുന്നെങ്കിലും ഇപ്പോള്‍ നേപ്പാളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വീണ്ടും കൂടിയിരിക്കുകയാണ്.