പെണ്‍കുട്ടിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ലക്നൗ: എട്ട് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 16കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തതായി ചൊവ്വാഴ്ച പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ റോഡ് വക്കില്‍നിന്നാണ് കണ്ടെത്തിയത്. 

പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മോട്ടോര്‍ സൈക്കിള്‍ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ബുധനാഴ്ച ബോധം വന്നപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയി എട്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എട്ടംഗ സംഘത്തിലെ നാല് പേരുടെ പേര് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയ പെണ്‍കുട്ടി അവിടെ വച്ച് ജിവനൊടുക്കുകയായിരുന്നു. 

പേര് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതികളെല്ലാവരും ഉന്നത നിലയിലുള്ളവരാണെന്നും പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു. പൊലീസ് സംഭവത്തില്‍ ഉദാസീന നിലപാടാണ് തുടരുന്നതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. പ്രതികളുടെ പേര് പെണ്‍കുട്ടി പറഞ്ഞിട്ടും ഇവരെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ലെന്നും ഇവര്‍ പറയുന്നു.