ചെന്നൈ: എടപ്പാടി പളനിസ്വാമിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ മുഖ്യമന്ത്രിക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് ദിനകരൻ പക്ഷത്തെ എംഎൽഎമാർ. മുഖ്യമന്ത്രിയെ മാറ്റാൻ ഭരണഘടനാപരമായ നടപടികൾ സ്വീകരിയ്ക്കണമെന്ന് ദിനകരൻ പക്ഷത്തെ 19 എംഎൽഎമാർ ഗവർണറോടാവശ്യപ്പെട്ടു. തമിഴ്നാട്ടിലെ രാഷ്ട്രീയപ്രതിസന്ധി കണക്കിലെടുത്ത് അടിയന്തരമായി നിയമസഭാ സമ്മേളനം വിളിയ്ക്കണമെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

ലയനപ്രഖ്യാപനം കൊണ്ടവസാനിയ്ക്കുന്നില്ല അണ്ണാ ഡിഎംകെയിലെ അന്തർനാടകങ്ങളും പ്രതിസന്ധിയും. മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ എടപ്പാടിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ദിനകരൻ പക്ഷത്തെ 19 എംഎൽഎമാർ ഗവർണർ സി വിദ്യാസാഗർ റാവുവിനെ കണ്ട് നിവേദനം നൽകിയത്. എടപ്പാടിയെ വിശ്വസിച്ചാണ് ഫെബ്രുവരിയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് പിന്തുണ നൽകിയതെന്ന് നിവേദനത്തിൽ എംഎൽഎമാർ പറയുന്നു. അഴിമതിയാരോപണം നടത്തിയ ഒപിഎസ്സിനെ ഉപമുഖ്യമന്ത്രിപദം നൽകി ഒതുക്കിയത് അധികാരദുർവിനിയോഗമാണ്. കൂറുമാറ്റ നിരോധനനിയമം പ്രയോഗിക്കപ്പെടാതിരിക്കാൻ, അണ്ണാ ഡിഎംകെ അംഗത്വം രാജിവെയ്ക്കുന്നില്ലെന്നും നിവേദനത്തിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാണിയ്ക്കാനുള്ള അധികാരമുപയോഗിച്ചാണ് നിവേദനം നൽകുന്നതെന്ന് പറയുന്ന എംഎൽഎമാർ ഭരണഘടനാപരമായ നടപടികളെടുക്കണമെന്നും ഗവർണറോടാവശ്യപ്പെടുന്നു. 19 എംഎൽഎമാരും മൂന്നു സ്വതന്ത്രരുമടക്കം 22 പേർ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ അടിയന്തരമായി നിയമസഭാസമ്മേളനം വിളിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി.

ദിനകരനെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാരെ മാറ്റി നിർത്തിയാൽ എടപ്പാടി പക്ഷത്ത് ഇപ്പോൾ 102 പേരുണ്ടാകും. പനീർശെൽവത്തിനൊപ്പം 10 പേരും. ഭരണം നിലനിർത്താൻ കേവലഭൂരിപക്ഷമായ 117 പേർ വേണമെന്നതിനാൽ ദിനകരൻ പക്ഷത്തുനിന്ന് 6 പേരെയെങ്കിലും സ്വപക്ഷത്തേയ്ക്ക് ഇപിഎസ്-ഒപിഎസ് പക്ഷത്തിന് കൊണ്ടുവരണം.

കാര്യങ്ങൾ വീണ്ടും എംഎൽഎമാരുടെ ബലാബലത്തിലേക്കു നീങ്ങുമ്പോൾ പന്ത് ഇനി ഗവർണറുടെ കോർട്ടിലാണ്. തമിഴ്നാട് നിയമസഭയിൽ വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ ദിനകരൻ പക്ഷത്തെ എംഎൽഎമാർ സർക്കാരിനെ താഴെ വീഴ്ത്തുമോ അതോ ശശികലയ്ക്കെതിരെയുള്ള നടപടി ഒഴിവാക്കി ഒരു ഒത്തുതീർപ്പിലെത്തുമോ എന്ന് കണ്ടറിയണം.