ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷത്തില്‍ ഒരു ദിവസത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു എന്ന് കാണിച്ച് സഹാറന്‍പൂര്‍ ഡിസിപി സുഭാഷ് ചന്ദ്ര ദുബൈയെ സ്ഥാനത്ത് നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റി.

കഴിഞ്ഞ ഒരുമാസത്തിലേറെയായി സഹാറന്‍പൂരില്‍ ദളിത് താക്കൂര്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. ഇതിനിടെ ശബിര്‍പൂരില്‍ മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവുമായ മായാവതിയുടെ റാലിക്ക് ശേഷം രജ്പുത് വീടുകള്‍ക്ക് നേരെ ദലിതുകള്‍ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. അഞ്ച് കമ്പനി പൊലീസ് സേനയെ പ്രദേശത്ത് നേരത്തെ വിന്യസിക്കുകയും 30 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതെസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആശീഷിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 15 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് അറിയിച്ചു. രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ പേരില്‍ മേയ് അഞ്ചിന് സഹാറന്‍പുരില്‍ ഠാകുര്‍ വിഭാഗം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ദലിതര്‍ ഇടപെട്ടു എന്നാരോപിച്ചാണ് യുപിയില്‍ കഴിഞ്ഞ മാസം സംഘര്‍ഷം ആരംഭിച്ചത്.