Asianet News MalayalamAsianet News Malayalam

2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനം; വിധി ഇന്ന്

സംഭവത്തിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് സാദിഖ്, അക്ബർ ഇസ്മായിൽ ചൗധരി, അൻസാർ അഹമ്മദ്, ബാദ്ഷാ ഷെയ്ഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കുൾപ്പെടെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.  

2007 Hyderabad Twin Bomb Blasts Court Verdict Today
Author
Hyderabad, First Published Aug 27, 2018, 2:28 PM IST

ഹൈദരാബാദ്: ഇന്ത്യൻ മുജാഹിദീൻ ഭീകരർ പ്രതികളായ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ 11 വർഷത്തിനുശേഷം സെഷൻസ് കോടതി ഇന്ന് വിധിപറയും. 2007 ഓഗസ്‌റ്റ് 25ന് ഹൈദരാബാദിലെ പ്രധാന സ്ഥലങ്ങളിൽ അരങ്ങേറിയ രണ്ട് വൻ സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് സാദിഖ്, അക്ബർ ഇസ്മായിൽ ചൗധരി, അൻസാർ അഹമ്മദ്, ബാദ്ഷാ ഷെയ്ഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കുൾപ്പെടെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.  

ഹൈദരാബാദിലെ സംസ്‌ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിൽ അന്നു വൈകിട്ട് 7.50നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റിനുശേഷം ആറ്  കിലോമീറ്റർ അകലെ കോത്തിയിലെ ഗോകുൽ ചാറ്റ് ഷോപ് എന്ന റസ്‌റ്ററന്റിൽ രണ്ടാം സ്‌ഫോടനവും നടന്നു. പിന്നീട് സ്ഫോടനത്തിന്റെ സാധ്യത മനസ്സിലാക്കിയ പൊലീസ് നടത്തിയ വിദ​ഗ്ധ പരിശോധനയിൽ 16 സ്‌ഥലത്ത് നിന്ന് സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്‌ത് ഇന്ത്യൻ മുജാഹിദീൻ പ്രവർ‌ത്തകരെ ഉപയോഗിച്ച് നടത്തിയതാണ് സ്ഫോടനങ്ങളെന്ന് കണ്ടെത്തിയിരുന്നു.

ആഗസ്ത് ഏഴിന് വാദം കേട്ട സെഷൻസ് ജഡ്ജി ശ്രീനിവാസ് റാവു വിധി പറയുന്നതിനായി കേസ് ഓഗസ്റ്റ് 27ലേക്ക് മാറ്റുകയായിരുന്നു. കേസിൽ 170 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. തെലങ്കാന പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാ​ഗത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. 2008 ഒക്ടോബറിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് പ്രതികളെ പിടികൂടി ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതികളിൽ നാല് പേരെ ചേരപ്പള്ളി സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
 
2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദില്‍ശുഖ്നഗറിലും സമാനമായ സ്ഫോടനം നടന്നിരുന്നു. അന്നത്തെ ഇരട്ട സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവര്‍ത്തകനായ യാസീന്‍ ഭട്കല്‍ അടക്കം അഞ്ച് പേരെയാണ് പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. ജഡ്ജി ടി. ശ്രീനിവാസ റാവു കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വ്യക്തമാക്കിയാണ്, യാസീന്‍ ഭട്കല്‍, അസദുല്ല അക്തര്‍ എന്ന ഹദ്ദി,  തഹ്സീന്‍ അക്തര്‍ എന്ന മോനു, അജാസ് ശൈഖ്, പാകിസ്താന്‍കാരനായ സിയാവുര്‍റഹ്മാന്‍ എന്ന വഖാസ് എന്നിവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. അതേസമയം കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ റിയാസ് ഭട്കലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 

Follow Us:
Download App:
  • android
  • ios