സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത്‌ വര്‍ധിക്കുന്നതായി പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2017 ലെയും 2016 ലെയും കണക്കുകളെക്കാള്‍ അധിക വര്‍ധനവാണ് 2018 ലുണ്ടായത്. 

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത്‌ വര്‍ധിക്കുന്നതായി പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2017 ലെയും 2016 ലെയും കണക്കുകളെക്കാള്‍ അധിക വര്‍ധനവാണ് 2018 ലുണ്ടായത്. 2018 ൽ സംസ്ഥാനത്ത് 2015 സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. അതേസമയം സ്ത്രീകള്‍ക്ക് എതിരെ നടന്ന കുറ്റകൃത്യങ്ങളില്‍ 13,736 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

2017 ൽ 1987 ഉം 2016 ൽ 1656 ഉം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. 2007 ൽ സംസ്ഥാനത്ത് 500 ബലാൽസംഗ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2018 ആയപ്പോഴേക്കും അത് മൂന്നിരട്ടിയായി. ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്. മലപ്പുറത്ത് 1355 കേസുകളും തിരുവനന്തപുരത്ത് 1161 കേസുകളും എറണാകുളത്ത് 1009 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീധനത്തിന്‍റെ പേരിൽ 16 സ്ത്രീകൾക്കാണ് കഴിഞ്ഞവർഷം ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ (4) നടന്നത് കൊല്ലത്തും. സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 4589 കേസുകളും തട്ടിക്കൊണ്ടുപോകലിന് 181 കേസുകളും അശ്ലീല ചുവയോടെയുള്ള പെരുമാറ്റത്തിന് 460 കേസുകളും കഴിഞ്ഞ വര്‍‌ഷം രജിസ്റ്റര്‍ ചെയ്തു. ഭർത്താവോ ബന്ധുക്കളോ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് 2048 കേസുകളും സ്ത്രീകൾക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 4427 കേസുകളുമാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത്.