ഇടുക്കി: പെരിയകനാലില്‍ നിന്നും 210 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 35 ലിറ്ററിന്‍റെ ആറു ക്യാനുകളിലായി കലിങ്കിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും എക്‌സൈസ് സംഘം പറഞ്ഞു. മുന്നാര്‍ മേഖലയില്‍ നിന്നും പൂപ്പാറ, ശാന്തന്‍പാറ, രാജകുമാരി, തുടങ്ങിയ പ്രദേശങ്ങളിലേക്ക് സ്പിരിറ്റ് ഒഴുകുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ മുന്നാര്‍ ദേശിയപാതയില്‍ വാഹന പരിശോധന കര്‍ശനമാക്കി.

ഇന്നലെ രാവിലെ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുന്നതറിഞ്ഞ പ്രതികള്‍ പെരിയകനാലിനു സമീപത്തെ കലിങ്കിനടിയില്‍ സ്പിരിറ്റ് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു. തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്ററിന്‍റെ ആറു ക്യാനുകളിലായി 210 ലിറ്റര്‍ സ്പിരിറ്റ് കലിങ്കിന്‍റെ അടിയില്‍ നിന്നും കണ്ടെത്തി. 

അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വൈ.ചെറിയാന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.ഡി.ദേവസ്യ, കെ.എന്‍.രാജന്‍, എന്‍.വി.ശശിന്ദ്രന്‍, ജോഫിന്‍ ജോണ്‍, വി.ജെ.ജോഷി, അസിഫ് അലി, കെ.ആര്‍.ശശികുമാര്‍, ഷിബു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് കണ്ടെത്തിയത്.