ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബായി ഗ്ലോബല്‍ വില്ലേജിന്‍റെ 22-ാം പതിപ്പിന് നാളെ തുടക്കമാവും.

ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് 22-ാം പതിപ്പിന്‍റെ പ്രഖ്യാപനം നടന്നത്. നവംബര്‍ ഒന്നു മുതല്‍ 2018 ഏപ്രില്‍ എട്ടു വരെയായി 158 ദിവസം മേള നീണ്ടു നില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 75ലേറെ രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1.7കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്‍പന്നങ്ങളും അണിനിരക്കും. 12,000ലേറെ കലാസാംസ്കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

എല്ലാ ദിവസവും പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന വിദേശ സംഗീതജ്ഞരുടെ പ്രകടനം ഇത്തവണത്തെ സവിശേഷതയാണ്. 19 റസ്റ്റോറന്‍റുകളും 35,000ലേറെ ഷോപ്പിംഗ് ഔട്ട്ലെറ്റുകളും മേളയുടെ ഭാഗമാകും. ഒരേസമയം 18,300 ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് കുട്ടികള്‍ക്കും 65വയസ്സിനു മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.