തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രിയം വെട്ടിമാറ്റിയ സംഭവത്തിൽ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നൽകി. ശ്രീഹരിയെന്ന ഗംഗേശാനനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോഴാണ് യുവതി ജനനേന്ദ്രിയം വെട്ടിമാറ്റിയത്. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് പരാതിയില്‍ പറയുന്നുണ്ടെന്നാണ് സൂചന. ശസ്ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കൊളജ് ആശുപത്രിയിൽ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

അതേ സമയം ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് മൊഴി മാറ്റി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമിയുടെ ആദ്യ മൊഴി. 

ഇതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഗംഗേശാനന്ദ സൗഹൃദത്തിലായത്. 

ഇതിന് അഡ്വാന്‍സ് നല്‍കാന്‍ എന്ന പേരിലാണ് ഇയാള്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയത്. സ്വാമിയെ അത്രയേറെ വിശ്വാസം ആയതിനാല്‍ വാങ്ങിയ സ്ഥലം പോലും കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി വാങ്ങാനുള്ള ബാക്കി പണം സംബന്ധിച്ച് സംസാരിക്കാനാണ് സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്.