ഡിസംബര്‍ 30 ന് പോര്‍ട്ട് ബ്ലയറിലെത്തുന്ന പ്രധാനമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് ദ്വീപുകളുടെയും പേര് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

പോര്ട്ട് ബ്ലയര്‍: ആന്‍റമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകള്‍കളുടെ പേരുമാറ്റാനൊരുങ്ങി സര്‍ക്കാര്‍ . പേരുമാറ്റുന്ന രാജ്യത്തെ പ്രമുഖ സ്ഥലങ്ങളില്‍ ആന്‍റമാനിലെ ഈ മൂന്ന് സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. റോസ് ഐലന്‍റ്, നെയില്‍ ഐലന്‍റ്, ഹാവ്ലോക്ക് ഐലന്‍റ് എന്നിവയാണ് പേരുമാറ്റുന്ന ആന്‍റമാനിലെ മൂന്ന് സ്ഥലങ്ങള്‍. യഥാക്രമം നാതേജി സുബാഷ് ചന്ദ്രബോസ് ഐലന്‍റ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേര് മാറ്റുന്നത്. 

ഡിസംബര്‍ 30 ന് പോര്‍ട്ട് ബ്ലയറിലെത്തുന്ന പ്രധാനമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് ദ്വീപുകളുടെയും പേര് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോര്‍ട്ട് ബ്ലയറില്‍ 150 അടി ഉയരത്തില്‍ കൂറ്റന്‍ പതാക ഉയര്‍ത്തുന്നതിനാണ് പ്രധാനമന്ത്രി ആന്‍റമാനിലെത്തുന്നത്. ആബ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടാകും. ജപ്പാന്‍ പിടിച്ചടക്കിയ അന്‍റമാനിലെത്തി 1943 ല്‍ സുഭാഷ് ചന്ദ്രബോസ് പതാക ഉയര്‍ത്തിയതിന്‍റെ 75 ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ്. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ആന്‍റമാന്‍ പിടിച്ചടക്കിയ ജപ്പാന്‍ പിന്നീട് ഈ ദ്വീപുകൾ സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറി. 1943 നവംബറിലാണ് ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിസംബർ 19-നു സുഭാഷ്‌ ചന്ദ്രബോസ്‌ റോസ് ദ്വീപിലെത്തി ഇന്ത്യൻ പതാക ഉയർത്തി. ഇതിന്‍റെ ഓര്‍മ്മയ്ക്കായാണ് പ്രധാനമന്ത്രി പോര്‍ട്ട് ബ്ലയറില്‍ കൂറ്റന്‍ പതാക ഉയര്‍ത്തുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ നിരവധി പ്രമുഖ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നും ഫെെസാബാദിന്‍റെ പേര് അയോധ്യ എന്നുമാണ് യോദി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്. ഇതിന് പിന്നാലെ ഗുജറാത്തില്‍ അഹമ്മദാബാദിന്‍റെ പേര് കര്‍ണാവതി എന്നാക്കാന്‍ ആലോചിക്കുന്നതായി ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.