ബംഗലൂരു: ബംഗലൂരുവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മൂന്നുവയസ്സുകാരി സഞ്ജന മരണത്തിന് കീഴടങ്ങി. ആന്തരാവയവങ്ങളള്‍ക്കേറ്റ പൊളളലാണ് മരണകാരണമായത്.സഞ്ജനയുടെ എട്ട് മാസം ഗര്‍ഭിണിയായ അമ്മയും അച്ഛനും ദുരന്തത്തില്‍ മരിച്ചിരുന്നു.

തകര്‍ന്നുവീണ രണ്ടുനില കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ട് ജീവനില്ലാത്ത ശരീരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം കിട്ടിയത്. രണ്ട് മണിക്കൂറിന് ശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ നിന്ന് നിലവിളി കേട്ട ഭാഗത്തേക്ക് അവരോടിയെത്തി.ജീവന്‍ തുടിക്കുന്ന ഒരു മൂന്നുവയസ്സുകാരിയെ കിട്ടി.അവളുമായി ആശുപത്രിയിലേക്കോടി.

അറുപത് ശതമാനം പൊളളലേറ്റിരുന്നു.സംസാരിക്കാന്‍ വയ്യ. സഞ്ജനയെന്ന് പേര്.അവളുടെ അച്ഛന്‍ ശരവണന്റെയും എട്ട് മാസം ഗര്‍ഭിണിയായ അമ്മ അശ്വിനിയുടെയും മൃതദേഹങ്ങള്‍ വൈകാതെ കണ്ടെടുത്തു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെയും.ജീവനോടെ ബാക്കിയായത് സഞ്ജന മാത്രം.പിന്നെ പ്രാര്‍ത്ഥനകള്‍. ആരുമില്ലാത്തവളെ ദത്തെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മികച്ച ചികിത്സ ഉറപ്പുവരുത്തി. മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതീക്ഷയായി.മന്ത്രിമാര്‍ ആശുപത്രിയിലെത്തി കണ്ടു. എന്നാല്‍ ഇന്നലെ സ്ഥിതി വഷളായി.സഞ്ജനയെ വെന്റിലേറ്ററിലേക്ക് മാറ്റി.ആന്തരവായവങ്ങളിലെ പൊളളല്‍ അവളുടെ ജീവനെടുത്തു. ഈജിപുര കെട്ടിട ദുരന്തത്തില്‍ ഇതോടെ മരണസംഖ്യ എട്ടായി.