യുവാക്കള്‍ ജീവനുവേണ്ടി പിടയുമ്പോഴായിരുന്നു  അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ യുവാക്കള്‍ ആ ദൃശ്യങ്ങളുള്‍പ്പെടെ ഉള്‍പ്പെടുത്തി ഫേസ്ബുക്ക് ലൈവ് ചെയ്തത്

ബാര്‍മര്‍: അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ ഫേസ്ബുക്ക് ലൈവ് ചെയ്ത യുവാക്കളുടെ ക്രൂരത നഷ്ടപ്പെടുത്തിയത് മൂന്ന് ജീവന്‍. സ്‌കൂള്‍ ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട് മൂന്നു യുവാക്കള്‍ ജീവനുവേണ്ടി പിടയുമ്പോഴായിരുന്നു അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ യുവാക്കള്‍ ആ ദൃശ്യങ്ങളുള്‍പ്പെടെ ഉള്‍പ്പെടുത്തി ഫേസ്ബുക്ക് ലൈവ് ചെയ്തത്. രാജസ്ഥാനിലെ ബര്‍മാറിലാണ് സംഭവം. 

വീഡിയോ പകര്‍ത്തിയവരുള്‍പ്പെടെ ഇതു കണ്ട ആരും രക്ഷിക്കാന്‍ തയ്യാറായില്ല. പിന്നീട് പോലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ചോരവാര്‍ന്ന് മൂന്നു പേര്‍ക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്ന് എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോയില്‍ അപകടത്തില്‍ പെട്ടവര്‍ അവസാനശ്വാസത്തിനായി പിടയുന്നത് കാണാം. രക്ഷിക്കൂ എന്ന് അവരിലൊരാള്‍ അപേക്ഷിക്കുന്നതും ചുറ്റും നില്‍ക്കുന്നവരുടെ സംസാരവും കേള്‍ക്കാം. 

അര മണിക്കൂറോളം അവിടെ കിടന്ന അവര്‍ ചോരവാര്‍ന്ന് മരിച്ചു. സെല്‍ഫിയെടുത്ത് നില്‍ക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.