സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ
- നോട്ടടിയിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായത്
ഇടുക്കി: സീരിയൽ നടിയുൾപ്പെട്ട കള്ളനോട്ട് കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ. നോട്ടടിയിൽ നേരിട്ട് പങ്കുള്ളവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ഇടുക്കി തോപ്രാംകുടി സ്വദേശികളായ റിജോ ,ജോബിൻ, അരുണ്‍, എന്നിവരാണ് അറസ്റ്റിലായത്.
സീരിയിൽ നടി സൂര്യയുടെ കൊല്ലത്തെ വീട്ടിൽ കള്ളനോട്ടടിക്കാൻ ഇവര്‍ മൂന്നു പേരും ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ലിയോയാണ് ഇലക്ട്രോണിക്സ് ജോലികളിൽ വിദഗ്ധനായ റിജോയെ കൊല്ലത്തെത്തിച്ചത്. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യപ്പെട്ടപ്പോൾ റിജോ ജോബിനേയും അരുണിനേയും കൂടെകൂട്ടി. പേപ്പര്‍ മുറിക്കലും അച്ച് തയ്യാറാക്കലുമായിരുന്നു ഇവരുടെ ജോലി. ജോലിക്ക് പതിനായിരം രൂപ വീതം മൂവര്‍ക്കും പ്രതിഫലം കിട്ടി.
ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. എന്നാൽ കേസിലെ മുഖ്യകണ്ണിയായ സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേരെ ഇനിയും കിട്ടാനുണ്ട്, അതിനിടെ റിമാന്റഡിലായിരുന്ന സീരിയൽ നടിയുടെ അമ്മ രമാദേവിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മക്കൾക്ക് പങ്കില്ലെന്നും എല്ലാം ചെയ്തത് താനാണെന്നുമാണ് രമാദേവി മജിസ്ട്രേറ്റിന് മൊഴി നൽകിയത്. പിടികിട്ടാനുള്ള പ്രതികളിലേക്കെത്താൻ രമാദേവിയെ വിശദമായി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്