നിർണായകമായി മൂന്ന് വയസ്സുകാരന്‍റെ ചോദ്യം; 13 ദിവസത്തിനകം കൊലക്കേസിൽ കോടതിവിധി
- 'എന്തിനാണ് അമ്മയെ കൊന്നതെന്ന് 'നിറകണ്ണുകളേടെ കുട്ടിയുടെ ചോദ്യം
- 13 ദിവസത്തിനകം കൊലക്കേസിൽ വിധി പറഞ്ഞ് ജഡ്ജി
ബംഗളൂരു: ചില കേസുകളിൽ കോടതി വിധി വരാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. പ്രത്യേകിച്ച് കൊലക്കേസുകളിൽ. എന്നാൽ ഒരു കൊലപാതക കേസിൽ 13 ദിവസത്തിനകം വിധി പറഞ്ഞിരുക്കുകയാണ് ബംഗളൂരു സെഷൻസ് കോടതി ജഡ്ജി എസ്.ബി വസ്ത്രമുത്ത്. ഇത്രയും വേഗത്തിൽ വിധി നടപ്പാക്കാൻ ജഡ്ജിയെ സഹായിച്ചതോ മൂന്നു വയസുള്ള ആൺകുട്ടിയും.
കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായതെന്ന് വിചാരണ വേളയിൽ കേസന്വേഷിച്ച ചിത്രഗുപ്തയിലെ എസ്പി ശ്രീനാഥ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധർ എന്നയാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് 13 ദിവസത്തിനുള്ളിൽ വിധി പറഞ്ഞിരിക്കുന്നത്. ജൂൺ 27നാണ് ചാലേക്കര താലൂക്കിൽ ബഗ്ഗലൂരംഗവ്വനഹള്ളി സ്വദേശി ശ്രീധർ ഭാര്യ സകമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്ന് വയസുള്ള മകൻ സാക്ഷിയായിരുന്നു.
ഉടൻ തന്നെ കുട്ടി തങ്ങളുടെ അയൽവാസിയായ മഞ്ജുളയെ വിവരമറിയിക്കുകയിരുന്നു. ഇവരുടെ ഭർത്താവുമൊത്ത് വീട്ടിൽ വന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്ന സകമ്മയെയാണ്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും തൂടർന്ന് ജൂൺ 29ന് ശ്രീധറിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച കേസിൽ വാദം കേട്ടപ്പോൾ സാക്ഷിയായ മൂന്ന് വയസ്സുകാരനെയും കോടതിയിൽ ഹാജരാക്കിരുന്നു. 'എന്തിനാണ് അമ്മയെ കൊന്നതെന്ന് 'നിറകണ്ണുകളേടെ ശ്രീധറിനോട് കുട്ടി ചോദിച്ചു. ഇതാണ് വേഗത്തില്‍ വിധി പറയുന്നതിന് കോടതിയെ സഹായിച്ചത്.