സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തി ഇയാളെ പിടികൂടിയത്.
കൊച്ചി: കൊച്ചിയിൽ കത്തിമുനയിൽ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിലെ മൂന്ന് പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന മുഖ്യപ്രതിയും അരൂർ സ്വദേശിയുമായ സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ അടഞ്ഞുകിടന്ന ഹോട്ടൽ സമുച്ചയത്തിൽ ആൺ സുഹൃത്തിനൊപ്പം എത്തിയ യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. രണ്ട് പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് അടഞ്ഞുകിടക്കുന്ന ബ്ലൂമൗണ്ട് ഹോട്ടലിൽ ആൺ സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കത്തി കാട്ടി നഗ്നയാക്കി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രധാന പ്രതിയും അരൂർ സ്വദേശിയുമായ സഞ്ജയ് ഉച്ചയോടെ മെഡിക്കൽ ട്രസ്റ്റിന് സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നഗരമധ്യത്തിൽ യുവതി അതിക്രൂരമായ അതിക്രമം നേരിട്ടത്.
സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബ്ലൂമൗണ്ട് ഹോട്ടലാണിത്. ഏറെ നാളായി അടഞ്ഞുകിടക്കുന്ന ഈ ഹോട്ടലിലേക്കാണ് നഗരത്തിലെ ഒരു സ്ഥാപനത്തിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതി ആണ്‍സുഹൃത്തിനൊപ്പമെത്തിയത്. ഈ സമയം സമീപത്ത് മദ്യപിച്ചിരുന്ന മൂന്ന് യുവാക്കൾ പിന്തുടരുകയും ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷം കത്തികാട്ടി നഗനയാക്കുകയുമായിരുന്നു.
ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ കയ്യിൽ കടിച്ച് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം പരാതി നൽകാൻ യുവതി വിസമ്മതിച്ചെങ്കിലും പോലീസ് ഇടപെടലിലാണ് മൊഴി നൽകിയത്. പ്രതികൾ കവർച്ച അടക്കമുള്ള ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. സമാനമായ സംഭവങ്ങൾ നേരത്തെയും പ്രതികൾ ചെയ്തിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നു.

