മകരവിളക്കിന് നാല് ദിവസം: തിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്
മകരവിളക്കിന് 4 ദിവസം മാത്രം ശേഷിക്കെ വരും മണിക്കൂറുകളിൽ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. പൊതുപണിമുടക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തീർത്ഥാടകരുടെ വരവ് തീരെ കുറഞ്ഞിരുന്നു.
പമ്പ: മകരവിളക്കിന് നാല് ദിവസം മാത്രം ശേഷിക്കെ വരും മണിക്കൂറുകളിൽ തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോർഡ്. പൊതുപണിമുടക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തീർത്ഥാടകരുടെ വരവ് തീരെ കുറഞ്ഞിരുന്നു. ഇതിന് മുമ്പ് പ്രതീക്ഷിച്ച തിരക്ക് ശബരിമലയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ വരുമാനത്തിലും വന്‍ ഇടിവുണ്ടായി.
മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാൻ കയറാൻ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് നാളെ തുടങ്ങും.
അതേസമയം മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് നിലക്കലിൽ എത്തും.രാവിലെ 11 മണിയോടെയാണ് സമിതി നിലക്കൽ സന്ദർശിക്കുക. മകരവിളക്കിനോടനുബന്ധിച്ച് വിവിധ വകുപ്പുകൾ സ്വീകരിച്ച ഒരുക്കങ്ങൾ സമിതി വിലയിരുത്തും. നിലക്കൽ പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും.