തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുണ്ടൻമുടി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലു പേരെയാണ് കാണാതായിരുന്നത്. മുണ്ടൻമുടി കാനാട്ട് കൃഷ്ണനും കുടുംബവുമാണ് മരിച്ചത്.

കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളുള്ളതായി പൊലീസ് അറിയിച്ചു. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് നാട്ടുകാർ പൊലീസില്‍ അറിയിച്ചത്. 

വീടിനുള്ളിലും ഭിത്തിയിലും രക്തം പുരണ്ടിട്ടുള്ളതായും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. നാലു ദിവസമായി അയല്‍ വീട്ടുകാരെ കാണാതായതോടെ സമീപവാസി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വീട്ടില്‍ അവരില്ലെന്ന് മനസിലായത്. തുടര്‍ന്ന് ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വാതില്‍ തുറന്ന് പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രക്തം തളം കെട്ടിയ നിലയിലും മറ്റിടങ്ങളില്‍ രക്തക്കറയും കണ്ടെത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് വീടിന് ചുറ്റും പരിശോധന നടത്തുകയായിരുന്നു.