കണ്ണൂർ: ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാലുപേരെകൂടി കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റിലായവർക്ക് പാസ്പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യാത്രാ രേഖകളും പാസ്പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
