ലക്നൗ: ഉത്തര്‍പ്രദേശിലെ ഉനോയിലെ ആളുകള്‍ക്കിടയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. പ്രദേശത്തെ 40 പേര്‍ക്കാണ് പരിശോധനയില്‍ എച് ഐ വി ബാധിച്ചതായി കണ്ടെത്തിയത്. 2017 നവംബറില്‍ ഉനോയിലെ ബന്‍ഗര്‍മോയില്‍ നടത്തിയ ആരോഗ്യക്യാമ്പില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്താക്കുന്നത്. 

പ്രദേശത്തെ വ്യാജ ഡോക്ടറുടെ ചികിത്സ തേടിയവര്‍ക്കാണ് എച്ഐവി അണുബാധ കണ്ടെത്തിയത്. എല്ലാവര്‍ക്കും കുത്തിവയ്ക്കാന്‍ ഒരേ സിറിഞ്ചാണ് ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യാജ ഡോക്ടറുടെ ചികിത്സ തേടിയവര്‍ക്കാണ് അസുഖം ബാധിച്ചതെങ്കില്‍ പ്രദേശത്ത് എച്ഐവി ബാധിച്ചവരുടെ എണ്ണം 500 പരം വരുമെന്ന് ബന്‍ഗര്‍മോ കൗണ്‍സിലര്‍ സുനില്‍ പറഞ്ഞു. നിലവില്‍ 40 പേരെ കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് അണുബാധ ഉള്ളതായി കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും സുനില്‍ വ്യക്തമാക്കി. 

കുറ്റക്കാരെ കണ്ടെത്തുമെന്നും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു.