തിരുവനന്തപുരം: പൊന്‍മുടിയില്‍ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. പൊന്‍മുടി സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന 22 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് നാലാം വളവില്‍ അപകടത്തില്‍ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നിയന്ത്രണംവിട്ട് തലകീഴായി കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. നെയ്യാറ്റിന്‍കര മര്യാപുരം കര്‍മേല്‍ ചര്‍ച്ചില്‍ നിന്ന് പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചയക്ക് 12 മണിയോടെയായിരുന്നു അപകടം.

മരിയപുരം സ്വദേശി ലീലയെ ആണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ലീലയുടെ പരിക്ക് സാരമുള്ളതല്ല. ലീലയ്ക്ക് സംസാര ശേഷിയില്ല. പരുക്കേറ്റ മറ്റുള്ളവര്‍ക്ക് വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കി. വാഹനത്തില്‍ നാലു കുട്ടികളും 11 സ്ത്രീകളുമുണ്ടായിരുന്നു.