ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇന്ത്യാ ടുഡെ-ആക്‌സിസ്, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി വലിയ ഒറ്റകക്ഷിയായി തൂക്കു നിയമസഭ വരുമെന്ന് മൂന്നു സര്‍വ്വെകള്‍ പറയുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയില്‍ ഇഞ്ചോടിഞ്ച് മത്സരമെന്നും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. ഗോവയിലും ഉത്തരാഖണ്ടിലും മണിപ്പൂരിലും ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശില്‍ തൂക്കു നിയമസഭയെങ്കില്‍ മായവാതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

ആറു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രണ്ടെണ്ണമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇന്ത്യടുഡെ ആക്‌സിസും ടുഡെയ്‌സ് ചാണക്യയും 270 മുതല്‍ 285 സീറ്റുകള്‍ വരെ ബിജെപിക്ക് നല്കുമ്പോള്‍ കോണ്‍ഗ്രസ്-എസ്‌പി സഖ്യം നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങും എന്ന് വ്യക്തമാക്കുന്നു. ന്യൂസ് എക്‌സ്, ടൈംസ് നൗ സര്‍വ്വെകള്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 203ല്‍ നിന്ന് 10 സീറ്റുകള്‍ അകലെയാവും ബിജെപി എന്ന് പറയുന്നു. മറ്റു രണ്ടു സര്‍വ്വെകള്‍ ബിജെപിക്ക് 175 സീറ്റുകള്‍ വരെ നല്കുകയും അഖിലേഷ് സഖ്യം 160 സീറ്റു വരെ നേടി തൊട്ടടുത്ത് വരും എന്നാണ് പ്രവചിക്കുന്നത്. ബിജെപിയാകും സഭയില്‍ ഏറ്റവും വലിയ കക്ഷി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ലോക്‌സഭയില്‍ കിട്ടിയ വോട്ടുവിഹിതത്തില്‍ 10 ശതമാനത്തിന്റെ വരെ നഷ്ടം ബിജെപിക്ക് സംഭവിക്കാം. 

പഞ്ചാബില്‍ മത്സരം ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഇടയിലായിരുന്നു എന്ന് എല്ലാ സര്‍വ്വെകളും പറയുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഇന്ത്യാടുഡെ പറയുമ്പോള്‍ മറ്റെല്ലാ സര്‍വ്വെകളും തൂക്കുനിയമസഭയുടെ സൂചന നല്കുന്നു. ഭരണകക്ഷിയായ ബിജെപി-ശിരോമണി അകാലിദള്‍ തകര്‍ന്നടിയുമെന്നാണ് എക്‌സിറ്റ് പോളുകളില്‍ തെളിയുന്ന പൊതുസൂചന. ഉത്തരാഖണ്ടില്‍ ഒന്നൊഴികെ എല്ലാ സര്‍വ്വെകളും ബിജെപി അധികാരത്തില്‍ എത്തുമെന്ന് വ്യക്തമാക്കുന്നു. 70 അംഗ നിയമസഭയില്‍ 35 മുതല്‍ 53 സീറ്റുകള്‍ വരെയാണ് വിവിധ സര്‍വ്വെകള്‍ ബിജെപിക്ക് നല്കുന്നത്. ഗോവയില്‍ ബിജെപി ഭൂരിപക്ഷത്തിന് അടുത്ത് എത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. 40 അംഗ സംഭയില്‍ 15 മുതല്‍ 22 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടിയേക്കും. മണിപ്പൂരില്‍ രണ്ട് സര്‍വ്വെകള്‍ ബിജെപിയുടെ അട്ടിമറി ജയത്തിന്റെ സൂചന നല്കുമ്പോള്‍ ഇന്ത്യടുഡെ എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇബോബി സിംഗ് കഷ്ടിച്ച് അധികാരത്തില്‍ തുടരും എന്നാണ് കണ്ടെത്തുന്നത്. 

തൂക്കുനിയമസഭയ്ക്കും സാധ്യതയുണ്ടെന്ന പഠനങ്ങള്‍ വന്നതോടെ ശ്രദ്ധേയ നീക്കവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തു വന്നു. ബിജെപിയി മാറ്റി നിറുത്താന്‍ മായാവതിയുമായി സഹകരിക്കുന്നതിനോട് എതിരല്ല എന്ന് ബിബിസിയോട് സംസാരിക്കവേ അഖിലേഷ് യാദവ് പറഞ്ഞു.