അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗ എന്ന സ്ത്രീയാണ് കുട്ടിയെ പരിപ്പുകറിയുണ്ടാക്കിക്കൊണ്ടിരുന്ന പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളികേട്ടെത്തിയപ്പോഴാണ് അപകടം കണ്ടതെന്നാണ് കൈസി ബൈഗ പൊലീസിനോട് പറഞ്ഞത്.

ഭോപ്പാല്‍: അങ്കണവാടിയിലെ തിളച്ചുമറിയുന്ന കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയുകാരിക്ക് ദാരുണ മരണം. സുഹാസിനി ബൈഗ എന്ന കുട്ടിയാണ് മരണപ്പെട്ടത്. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗ എന്ന സ്ത്രീയാണ് കുട്ടിയെ പരിപ്പുകറിയുണ്ടാക്കിക്കൊണ്ടിരുന്ന പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ നിലവിളികേട്ടെത്തിയപ്പോഴാണ് അപകടം കണ്ടതെന്നാണ് കൈസി ബൈഗ പൊലീസിനോട് പറഞ്ഞത്. പാചകപ്പുരയോട് ചേര്‍ന്ന മുറിയില്‍ നിന്നും അരി എടുക്കാനായി പോയപ്പോഴാണ് കുട്ടിയുടെ കരച്ചില്‍ കേട്ടത്. ഉടനെ തന്നെ പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിച്ച ശേഷം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കുട്ടിയുടെ നില ഗുരുതരമായി.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ടു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും അങ്കണവാടി അധികൃതരില്‍ എന്തെങ്കിലും കൃത്യവിലോപം സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.