ദില്ലി: ഹരിയാനയില്‍ ഏഴുവയസ്സുകാരനെ പ്രകൃതവിരുദ്ധ പീഡനത്തിനിരയാക്കി കഴുത്തറുത്ത് കൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് തലസ്ഥാനത്തെ സ്കൂളില്‍ വീണ്ടും ക്രൂര പീഡനം. ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിക്കകത്ത് വച്ച് സ്​കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ സ്കൂളിലെ പ്യൂണായ വികാസി(40)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിനിരയായ കുട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാദ്റയിലെ ഗാന്ധിനഗറിലുള്ള ടാഗോര്‍ സ്കൂളിൽ ഇന്നലെയാണ് ഒന്നാംക്ലാസുകാരി പീഡ‍നത്തിനിരയായത്. സംഭവശേഷം ഒളിവിലായിരുന്ന വികാസിനെ വൈകീട്ടോടെയാണ് പിടികൂടിയത്.

ചുവപ്പ് തൊപ്പിയിട്ടയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞതോടെയാണ് അന്വേഷണം വികാസിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവശനിലയിൽ വീട്ടിലെത്തിയ കുട്ടി ആദ്യം അമ്മയെയാണ് വിവരം അറിയിച്ചത്. അച്ഛനെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തായത്.

അതേസമയം പ്യൂണിനെതിരെ നടപടിയെടുക്കാത്തതിൽ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. ജീവനക്കാരുടെ സ്വാഭാവ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്കൂൾ അധികൃതര്‍ ജോലിക്കെടുക്കുന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.