ഡെലവെര്‍: അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി 'മതംമാറി.' ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ഗഡി സന്‍സ്താന്‍ ആണ് പള്ളി വാങ്ങിയത്. 

അമേരിക്കയില്‍ ഈ സംഘട വാങ്ങുന്ന മൂന്നാമത്തെ പള്ളിയാണ്. ലോകത്തെ അഞ്ചാമത്തെ പള്ളിയും. കാലിഫോര്‍ണിയ, കെന്റകി എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ മുന്‍പ് ഇവര്‍ ഇടപാട് നടത്തിയത്. ലണ്ടണിലും മാഞ്ചസ്റ്ററിനു സമീപം ബോള്‍ട്ടണിലും ഓരോ ദേവാലയങ്ങള്‍ ഇവര്‍ വാങ്ങിയിരുന്നു. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന ദേവാലയങ്ങളാണിവ.

ഡെലവെറിലെ ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലയം 2014-15 ലാണ് സന്‍സ്താന്‍ വാങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി വസു പട്ടേല്‍ പറഞ്ഞു. ഡെലവെറിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയാണ് പട്ടേല്‍.

3,000 ചതുരശ്ര അടിയുള്ള ഈ വസ്തു വാങ്ങുന്നതിന് 1.45 മില്യണ്‍ ഡോളര്‍ ആണ് സന്‍സ്താന്‍ ചെലവാക്കിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വാമിനാരായണ്‍, അബ്ജി ബാപസ്ശ്രീ, മുക്തജീവന്‍ സ്വാമിബാപ, ഹനുമാന്‍, ഗണപതി എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്‌കാരിക പ്രവര്‍ത്തനത്തിനുമായി മാറ്റിവച്ചിരിക്കുകയാണെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.