ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഒരു തടാകത്തില്‍ നിന്ന് ആറ് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ഒന്‍ടിമിട്ട എന്ന പ്രദേശത്തെ തടാകത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്നത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒന്നു മുതല്‍ രണ്ട് ദിവസം വരെ പഴക്കമുള്ളതാണെന്ന് മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു.

30നും 40നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജീര്‍ണ്ണിച്ച നിലയിലാണ് ഇവയെല്ലാം. പരിക്കുകള്‍ ഇല്ലാത്തതും ഓരോ മൃതദേഹങ്ങളും കണ്ടെത്തിയ സ്ഥലങ്ങള്‍ തമ്മില്‍ ഏറെ അകലമുള്ളതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് രക്തചന്ദനം മുറിച്ചു കടത്തുന്നവര്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെഷല്‍ ടാസ്ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് തമിഴ്നാട് സ്വദേശികളെ പിടികൂടുകയും ചെയ്തു. പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചിതറിയോടി. ഇവരില്‍ ഉള്‍പ്പെട്ടവരാണോ തടാകത്തില്‍ വീണതെന്ന എന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും ഇത്തരം ഓപറേഷനുകള്‍ നടത്തിയിട്ടില്ലെന്ന സ്‌പെഷല്‍ ടാസ്ക് ഫോഴ്‌സ് വിശദീകരണം വന്നതോടെ കൂടുതല്‍ ദുരൂഹമാകുകയാണ് കാര്യങ്ങള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നാണ് ഉദ്ദ്യോഗസ്ഥരുടെ വിശദീകരണം.