കാലവര്‍ഷക്കെടുതിയില്‍ ആറ് മരണം വ്യാപക നാശനഷ്ടം കോഴിക്കോട്ടും വയനാട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കണ്ണൂര്‍: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു. തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) ആണ് മരിച്ചത്. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത് . ബസിറങ്ങി മാച്ചേരിയിലെ മകളുടെ വീട്ടിലേക്ക് നടന്ന് പോകവേ മതിലിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കു മരിച്ചു. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. 

തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, ആലപ്പുഴ തലവടി സ്വദേശി വിജയകുമാര്‍, കോഴിക്കോട് ചാലിയം സ്വദേശി ഖദീജ, കാസര്‍ഗോഡ് ദേലമ്പാടി സ്വദേശി ചനിയപ്പ നായ്ക്ക്, കാഞ്ഞങ്ങാട് കുശാല്‍നഗര് സ്വദേശി ഫാത്തിമ സൈനബ് എന്നിവരാണ് മഴക്കെടുതിയില്‍ മരിച്ചത്. കർണാടകയിലെ കുടകില്‍ മലയാളി വ്യവസായിയും മരിച്ചു. കണ്ണൂര്‍ സ്വദേശിയായ പി.സി അഹമ്മദ് കുട്ടി ഹാജിയാണ് മരം തലയില്‍ വീണ് മരിച്ചത്. തിരുവന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ക്ക് പരിക്കേറ്റു. കാലവര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംസ്ഥാനുണ്ടായി. അന്‍പതിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി.

ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയിൽ വൻ തോതിൽ മലയിടിച്ചിലുണ്ടായി. മണ്ണു വീണ് ആനച്ചാൽ കുഞ്ചിത്തണ്ണി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ സാദ്ധ്യത തുടരുന്നതിനാൽ സമീപ വാസികളോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും റവന്യൂ അധികൃതർ നിർദ്ദേശം നൽകി. മൂന്നാര്‍ പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വരട്ടയാരില്‍ ഉരുള്‍പൊട്ടി. അടിമാലിക്കടുത്ത് ആഡിറ്റില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. മഴ തുടർച്ചയായി പെയ്തതോടെ കല്ലാർകുട്ടി ഡാം തുറന്നു.

കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം ചെല്ലാനത്ത് കടൽ ക്ഷോഭം രൂക്ഷമായി. പത്തോളം വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിനാല്‍ മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടന്നും പമ്പാ നദിയുടേയും കക്കാട് ആറിന്‍റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും വയനാട് കളക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.